മാഡ്രിഡ്: സൂപ്പര്‍താരം ഗരെത്ത് ബെയ്ലിന്റെയും ജെയിംസ് റോഡ്രിഗസിന്റെയും ഇരട്ട ഗോളുകളുടെ കരുത്തില്‍ റയല്‍മാഡ്രിഡിന് മിന്നുന്ന വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന സ്പാനിഷ് ലീഗിലെ തങ്ങളുടെ രണ്ടാം കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകളുകള്‍ക്ക് റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ തകര്‍ത്തുവിട്ടു. ലീഗില്‍ ഈ സീസണില്‍ റയലിന്റെ ആദ്യ വിജയമാണ്. ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്പോര്‍ട്ടിങ് ജിഗോണുമായി റയല്‍ സമനില പാലിച്ചിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ കണ്ടെത്താതിരുന്ന മത്സരത്തില്‍ 2, 89 മിനിറ്റുകളില്‍ ബെയ്ലും 39, 50 മിനിറ്റുകളില്‍ ജെയിംസ് റോഡ്രിഗസും 47-ാം മിനിറ്റില്‍ കരിം ബെന്‍സേമയും റയലിന് വേണ്ടി നിറയൊഴിച്ചു. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ 1-0ന് മലാഗയെ കീഴടക്കി.
സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ റയലിന്റെ സര്‍വാധിപത്യമായിരുന്നു പ്രകടമായിരുന്നത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളെക്കാള്‍ ഏറെ മുന്നിട്ടുനിന്ന റയല്‍ കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ നിറയൊഴിച്ചു. റോഡ്രിഗസിന്റെ ക്രോസാണ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ബെയ്ല് ബെറ്റിസ് വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ കരിം ബെന്‍സേമയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ഷോട്ടുകള്‍ ബെറ്റിസ് ഗോളി തടുത്തിട്ടു. വീണ്ടും എതിര് ബോക്സിലേക്ക് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയ റയല്‍ മാഡ്രിഡ് 38-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ജെയിംസ് റോഡ്രിഗസാണ് സുന്ദരമായ ഷോട്ടിലൂടെ വലയിലെത്തിച്ചത്. ഇതോടെ ആദ്യപകുതിയില്‍ റയല്‍ 2-0ന് മുന്നിലെത്തി.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടുന്നതിന് മുന്നേ റയല്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ഗരെത്ത് ബെയ്ലിന്റെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കരിം ബെന്‍സേമ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 50-ാം മിനിറ്റില്‍ റയല്‍ വീണ്ടും എതിര് വല കുലുക്കി. ടോണി ക്രൂസിന്റെ പാസില്‍ നിന്ന് റോഡ്രിഗസാണ് ലക്ഷ്യം കണ്ടത്. പിന്നീട് 89-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ബെയ്ല് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടും റയല്‍ ബെറ്റിസ് വലയില്‍ കുടുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ റയല്‍ മാഡ്രിഡ് രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
നൗകാമ്പില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് മലാഗ 1-0ന് കീഴടങ്ങിയത്. 73-ാം മിനിറ്റില്‍ വെര്മാലനാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. സൂപ്പര്‍താരങ്ങളായ മെസ്സി, സുവാരസ്, നെയ്മര്‍ എന്നീ താരങ്ങള്‍ കളത്തിലറിങ്ങിയിട്ടും ബാഴ്സ ഗോളടിക്കാന്‍ കഴിയാതെ വിയര്‍ത്തു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും കറ്റാലന്‍ പട ഏറെ മുന്നിട്ടുനിന്നെങ്കിലും ബാറിന് കീഴില്‍ മലാഗ ഗോളിയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ ബാഴ്സയുടെ ലോകോത്തര സ്ട്രൈക്കര്‍മാര്‍ മുട്ടുമടക്കി. ഒടുവില്‍ 73-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് േതാമസ് വെര്മാലന് ഇടംകാലന്‍ ഷോട്ടിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോള്‍ അതുവരെ ബാലികേറാമലയായി നിന്ന മലാഗ ഗോളിക്ക് പിഴച്ചു (1-0).
മറ്റൊരു മത്സരത്തില്‍ സെല്‍റ്റ ഡി വീഗോ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെ കീഴടക്കി ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാമത് നില്ക്കുന്നു. കളിയുടെ ഒമ്പതാം മിനിറ്റില്‍ വയ്യക്കാനോയുടെ റോഡ്രിഗസ് മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായി കളിക്കേണ്ടി വന്നതും അവര്‍ക്ക് തിരിച്ചടിയായി. സെല്‍റ്റക്ക് വേണ്ടി അഗുഡോ ഡുറാന് രണ്ട് ഗോളുകള്‍ നേടി. മറ്റൊരു കളിയില്‍ റയല്‍ സോസിഡാഡും സ്പോര്‍ട്ടിങ് ജിഗോണും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: