ആലപ്പുഴ: യാത്രക്കാരുമായി കായല്‍ സവാരിക്കിടെ ഹൗസ് ബോട്ടിന് തീപിടിച്ചു. മേല്‍ക്കൂരയിലെ തീ ഉടന്‍ തന്നെ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. രണ്ടു ദിവസത്തിനിടെ മൂന്ന് ഹൗസ്ബോട്ടുകളാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രിയില്‍ കുട്ടനാട്ടില്‍ കൈനകരിയില്‍ കായലില്‍ ലേക്ക് സഫയര്‍ എന്ന ഹൗസ്ബോട്ടിനാണ് തീപിടിച്ചത്.
രാത്രി തീരത്തിന് സമീപം കെട്ടിയിട്ടിരുന്ന ബോട്ടില്‍ സഞ്ചാരികള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ജീവനക്കാരും പരിസര വാസികളും വെള്ളം ഒഴിച്ച് മേല്‍ക്കൂരയിലെ തീ കെടുത്തി. സ്റ്റാര്‍ട്ടര്‍ ചൂടായി പഴുത്താണ് തീപിടുത്തമുണ്ടായതെന്ന് പറയപ്പെടുന്നു.
തിരുവോണദിവസം പുലര്‍ച്ചെ 5.50 ഓടെ പുന്നമട ഫിനിഷിങ് പോയിന്റില്‍ കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ടുകളിലൊന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശി സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള സിംഗിള്‍ ബെഡ്റൂം ഹൗസ്ബോട്ടായ ബെന്ബോയാണ് പൂര്‍ണമായും കത്തിയത്.
ആലപ്പുഴ പാലസ് വാര്‍ഡില്‍ പുത്തന്‍വീട്ടില്‍ മസൂദിന്റെ ഉടമസ്ഥതയിലുള്ള വെനീസ് എന്ന ബോട്ട് ഭാഗികമായും കത്തിനശിച്ചു. എകദേശം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ഹൗസ്ബോട്ടുളില് തീപ്പിടുത്തം ഉണ്ടായതില്‍ ദുരൂഹതയുണ്ട്. ഹൗസ്ബോട്ട് മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് കായല്‍ടൂറിസത്തിന് തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: