കോതമംഗലം: മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കാലങ്ങളായി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക സമൂഹത്തെ വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആരോപിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കുടിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തപ്ര തേക്കുപ്ലാന്റേഷനില് കുടില്‍കെട്ടി താമസിക്കുന്ന 66 കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്കി പുനരധിവാസം അടിയന്തരമായി നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കുമ്മനം വ്യക്തമാക്കി. ആറ് മാസം മുമ്പ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് നല്കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. ഇതിനുമുമ്പ് മറ്റു പല മന്ത്രിമാരും ഉദ്യോഗസ്ഥരുമെത്തി വാഗ്ദാനവും ഉറപ്പും നല്കുന്നതല്ലാതെ ഇവര്‍ക്ക് ഭൂമി നല്‍കാതെ സര്‍ക്കാര്‍ ഒളുച്ചുകളി നടത്തുകയാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. 129 ഹൈന്ദവ സംഘടനകളെ അണിനിരത്തി ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റി ഈ സമരം ഏറ്റെടുക്കുകയാണെന്ന് ആറന്മുള സമരനായകന് കൂടിയായ കുമ്മനം പ്രഖ്യാപിച്ചു. സമരം കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നത്തിനും സര്‍ക്കാരും ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുജനങ്ങളെ അണിനിരത്തി നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി മലയാറ്റൂര്‍ ഡിഎഫ്ഒ ഓഫീസ് അടുത്ത മാസം 15ന് ഉപരോധിക്കും.
കഴിഞ്ഞ 13ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി പന്തപ്രയിലെ ഭൂമി കാര്യം സംസാരിച്ചതാണ്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണ് ചെയ്തതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
കോടികളുടെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ കോര്‍പ്പറേറ്റുകളും സംഘടിത മതന്യൂനപക്ഷവും ഉയര്‍ത്തിയപ്പോള്‍ അതിന് മുന്നില്‍ മുട്ടുമടക്കി ഒരു രാത്രി കൊണ്ട് പരിഹാരം കണ്ടെത്തിയ സര്‍ക്കാര്‍ ആദിവാസികളുടെ പ്രശ്നം വരുമ്പോള്‍ ഇക്കാലമത്രയും ചതിയും വഞ്ചനയും കാപട്യവും മാത്രമാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുപ്പത് വര്‍ഷത്തിനിടയില്‍ 40,000 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാര്‍ക്കും സംഘടിത മതവിഭാഗത്തിനും പതിച്ചു കൊടുത്ത സര്‍ക്കാര്‍ കാടിന്റെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്കാന് തയ്യാറാവുന്നില്ല. കാടിനേയും പരിസ്ഥിതിയേയും നശിപ്പിക്കുന്നവര്‍ക്ക് വനം പതിച്ചു നല്കുമ്പോള്, ഇക്കാലമത്രയും സംരക്ഷിച്ച വനവാസികള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ളതു കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലായെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കുടിയിലെ കാണിക്കാരന് തങ്കപ്പന് കാമാക്ഷി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് എന്‍. സത്യന്, ജില്ലാ സംഘടന സെക്രട്ടറി എ.ബി. ബിജു, ജില്ലാ സെക്രട്ടറി ഇ.ടി. നടരാജന്, ഊരുമൂപ്പന് കുട്ടന് ഗോപാലന്, ജി. ഹരിദാസ്, വിനോദ് നാരായണന് എന്നിവര്‍ സംസാരിച്ചു. സി.കെ. കൃഷ്ണന്‍കുട്ടി സ്വാഗതവും സി.എന്‍. മോഹനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: