മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി യാത്രാബോട്ട് അപകടത്തെക്കുറിച്ച് തുറമുഖ ട്രസ്റ്റ്-സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം. മത്സ്യബന്ധന ഇന്‍ബോര്‍ഡ് വള്ളത്തിലെ ഡ്രൈവിങ് വേഗത പരിശോധനയും യാത്രാബോട്ട് സര്‍വീസ് സ്വകാര്യ ഏജന്‍സിയുടെ കരാര്‍ വ്യവസ്ഥകളും ലംഘനവും സുരക്ഷാസംവിധാന വീഴ്ചകളും പരിശോധനാ വിഷയങ്ങളിലുള്പ്പെടുത്താതെ യാത്രാ ബോട്ടിന്റെ കാലപ്പഴക്കവും സാങ്കേതികതയും ഉയര്‍ത്തി പരസ്പ്പരം പഴിചാരി നടക്കുന്ന കോലാഹലങ്ങള്‍ അന്വേഷണത്തെ ഗതിമാറ്റുകയാണെന്നാണ് പ്രധാനാരോപണം. യാത്രാബോട്ടിന്റെ ഉടമ കോര്‍പ്പറേഷനും സര്‍വീസ് നടത്തുന്ന കരാര്‍ ഏജന്സിക്കാര് ഭരണപക്ഷമുന്നണി രാഷ്ട്രീയക്കാരുമായത് അന്വേഷണ ഘടകങ്ങളെ മാറ്റിമറിക്കാനിടയാക്കുമെന്നാണ് രാഷ്ട്രീയ-സാമൂഹ്യസംഘടനകള്‍ പരാതിപ്പെടുന്നത്. മത്സ്യബന്ധന യാനത്തിനെതിരെയുള്ള നടപടികളെ ഏകപക്ഷീയമാണെന്ന് ഉയര്‍ത്തി മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കൊച്ചി അഴിമുഖത്ത് കപ്പല്‍ചാലിലൂടെ സര്‍വീസ് നടത്തുന്ന യാത്രാബോട്ട് ദുരന്തത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗൗരിപ്രസാദ് ബിന്സ്വാള് പ്രാഥമികാന്വേഷണം നടത്തിക്കഴിഞ്ഞു. തുറമുഖട്രസ്റ്റിന്റെ എന്‍ഒസി അനിവാര്യമായ കൊച്ചി ബോട്ട് സര്‍വീസിന് ഇതിന്റെ കാലാവധി സാങ്കേതികമായി ശരിയാണെന്നത് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ യാത്രാബോട്ട് അപകടാവസ്ഥയിലാണെന്നും ബോട്ട് കാലപ്പഴക്കംചെന്നതാണെന്നും കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ മുന്നറിയിപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബോട്ടിന്റെ കാലപ്പഴക്കത്തെക്കുറിച്ച് അതിശയോക്തി നിറഞ്ഞ റിപ്പോര്‍ട്ടാണ് ഫോറന്‍സിക് അധികൃതരുടേത്. ബോട്ടിന്റെ അവസ്ഥ ഭയാനകമാണെന്ന് ഇവര്‍ വ്യക്തമാക്കി. ഫോറന്‍സിക് വിഭാഗത്തിലെ സൂസണ്‍ ആന്റണിയുടെ നേതൃത്വത്തിലാണ് അപകടസ്ഥലവും ബോട്ടും പരിശോധന നടത്തിയത്.
യാത്രാബോട്ടിന്റെ കാലപ്പഴക്കവും മത്സ്യബന്ധന ബോട്ടിന്റെ അമിതവേഗതയും അശ്രദ്ധയും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട്. മട്ടാഞ്ചേരി എസിപി വേണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ജലഗതാഗത വാഹനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ ജലഗതാഗതവകുപ്പിന്റെ വീഴ്ച വ്യക്തമാക്കുന്നതാണ് സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും ഉപയോഗശൂന്യാവസ്ഥയും എണ്‍പത് യാത്രക്കാര്‍ക്കുള്ള ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വേണ്ട ബോട്ടില്‍ മൂന്ന് കാലഹരണപ്പെട്ട ലൈഫ് ജാക്കറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. യാത്രാബോട്ട് ദുരന്ത അന്വേഷണ കമ്മീഷനുകള്‍ സുരക്ഷാസംവിധാന പാളിച്ച അനുവദിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇവയ്ക്കുള്ള പരിശോധനയും തുടര്‍നടപടികളും കൈക്കൊള്ളാത്ത തുറമുഖ ജലഗതാഗത വകുപ്പിന് ബോട്ടപകട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: