ഏറെക്കാലം മോഹിച്ചും പ്രാര്ത്ഥിച്ചുമായിരിക്കും ഒരു ഭക്തന് ഗുരുവായൂരെത്തി, ക്ഷേത്രദര്‍ശനം നടത്തി, ഗുരുവായൂരപ്പനെ കണ്ട് വണങ്ങാന്‍ അവസരം വന്നു ചേരുന്നത്. അത് ജീവിതത്തിലെ പുണ്യമായിക്കരുതുന്ന കോടിക്കണക്കിനു വിശ്വാസികള്‍ ലോകമെമ്പാടുമുണ്ട്. ഒരുതവണ തൊഴുതാല്‍ ഒരിക്കല്ക്കൂടിയെന്ന മോഹവും ഏറുന്നതിനാല്‍ പലവട്ടം വന്നു പോകുന്നവരുടെ എണ്ണവും കണക്കാക്കിയാല്‍ ഗുരുവായൂരെ ഭക്തജനത്തിരക്കിന് കവിയുടെ ഉപമതന്നേ പറയാനുള്ളു, ‘കാളിന്ദി പോലെ ജനപ്രവാഹം’; അത് ആ കാല്ക്കലേക്ക് വാകച്ചാര്‍ത്തു മുതല്‍ തുടങ്ങുന്നു. പക്ഷേ, ഈ ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭക്തജനങ്ങള്‍ക്കുള്ള സൗകര്യങ്ങളുടെ കാര്യങ്ങള്‍ നോക്കിയാല്‍ കഷ്ടമാണ് കാര്യങ്ങള്‍.
ഭഗവാന് നറുംപാല് ചുരത്തുന്ന പശുക്കള്‍ക്കും ഭഗവാനോട് മോക്ഷപ്പാല് തേടുന്ന ഭക്തജനങ്ങള്‍ക്കും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നു കിട്ടുന്നത് സമാനമായ അവഗണന. ആഡംബരങ്ങള്‍ക്കല്ല, അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് ഭക്തര്‍ അഭ്യര്‍ത്ഥിക്കുന്നത്.
പക്ഷേ, ഗുരുവായൂര്‍ ക്ഷേത്രത്തെ ഒരു കറവപ്പശുവായിക്കരുതുന്ന ചിലര്‍ക്ക് ആഡംബരങ്ങളില്‍ മാത്രമാണ് കണ്ണ്, അവര്‍ ഭരണ നിര്‍വഹണത്തിലെ പിടിപ്പുകേടും തന്നിഷ്ടങ്ങളും അഴിമതികളും ധൂര്‍ത്തും മറ്റുംമറ്റുമായി കാലം കഴിയ്ക്കുകയാണ്. പത്തുകിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നുമുള്ള ആര്‍ത്തിക്കാരുടെ ഭരണത്തില്‍ ഏറ്റവും പുതിയ അനാവശ്യമായ ക്യൂ കോംപ്ലക്സ് വന്‍ വിവാദമായിരിക്കുകയാണ്.
ക്ഷേത്രമതിലിനു പുറത്തെ സന്നാഹങ്ങള്‍ ഓരോന്നുംഭക്തരും ഭഗവാനും തമ്മിലുള്ള ദര്‍ശന ദൂരം കൂട്ടുകയാണ്. കോടിക്കണക്കിന് വിശ്വാസികളെത്തുന്ന തിരുപ്പതിയില്‍ ദര്‍ശനത്തിന് ക്യൂനില്ക്കുന്നവര്ക്ക് എല്ലാ സൗകര്യങ്ങളും നല്കുമ്പോള് കോടിക്കണക്കിന് രൂപ വരുമാനമുള്ള ഗുരുവായൂരില്‍ എന്തുകൊണ്ട് ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭ്യമല്ല എന്ന ഏറെനാളത്തെ ചോദ്യമാണ്, ഇപ്പോള്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനു നിര നില്ക്കാന് ക്യൂ കോംപ്ലക്സ് പണിയുകയെന്ന തീരുമാനത്തിലെത്തിച്ചതത്രെ. ചെലവ് 125 കോടി രൂപ!
കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെയാണ് ദേവസ്വം ഭരണ സമിതി ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് വൈകി, അല്ലെങ്കില്‍ എന്തിന് ഇത്ര ധൃതി? സംശയം എങ്ങനെ നോക്കിയാലും ന്യായമാണ്.
ആയിരത്തിലധികം ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ടൗണ്‍ഷിപ്പാണ് ഗുരുവായൂര്‍. ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ ഗുരുവായൂരിനെ ആസൂത്രിതമായ, ലോകോത്തരമായ, ഒരു തീര്‍ത്ഥാടന നഗരിയാക്കി മാറ്റാം. കാരണം ഗുരുവായൂരപ്പന്റെ പേരില്‍ എന്തും ഏതും എപ്പോഴും ചെയ്യുവാന്‍ ഭക്തരും വിശ്വാസികളും അവസരം കാത്ത് ക്യൂ നില്ക്കുകയാണല്ലോ?
ഭരണകാലാവധിയായ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷേത്രപുരോഗതിക്ക് ഉതകുന്ന സുപ്രധാനമായ ഒരു നടപടിയും ഭരണസമിതി കൈക്കൊണ്ടിട്ടില്ല. അവര്‍ക്കും അവരെ നിയോഗിച്ച രാഷ്ട്രീയ നേതാക്കള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രം കറവപ്പശുതന്നെയാണ്, മുന്‍കാലങ്ങളിലും ഏറെക്കുറെ അങ്ങനെയായിരുന്നു. ഒരുപക്ഷേ, കേരള ഹൈക്കോടതിയുടെ കര്‍ക്കശമായ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍… അതു പറയാന്‍ പോലും ഭയമേറും.
ഒന്ന് വ്യക്തമാണ്, പുറത്തെ കാട്ടിക്കൂട്ടലുകള്‍ എന്തെല്ലാമായാലും ഗുരുവായൂരപ്പ ഭക്തന്മാര്ക്ക് എന്നും എപ്പോഴും ഐശ്വര്യം കൂടുന്നതേ ഉള്ളു. ഒരുപക്ഷേ, പുറം മോടിയിലേക്കോ പുറം കാര്യങ്ങളിലേക്കോ ശ്രദ്ധ പാളിപ്പോകാതെ ക്ഷേത്രമതില്ക്കകമെത്താന് എത്രപേര്ക്കാവുമെന്ന ഭഗവാന്റെ അവസാന ഘട്ട പരീക്ഷണമായിരിക്കണം ഇതെല്ലാം, വര്‍ഷങ്ങളായി ഗുരുവായൂരപ്പന് സ്വയം സമര്‍പ്പിച്ച ഒരു ഭക്തന് അഭിപ്രായപ്പെട്ടത് അങ്ങനെയാണ്. ശരിയാണ്, പുറത്തെ പ്രലോഭനങ്ങളും പ്രകോപനങ്ങളും അകത്തേക്കു കടക്കാന്‍ തടസമാകാത്തവര്ക്ക് ഭഗവദ്ദര്‍ശനം സാധ്യമാകുന്നു, അവര്‍ ലക്ഷ്യം കാണുന്നു. ഭക്തിയ്ക്കും വിശ്വാസത്തിനും ഒരിളക്കവും സംഭവിക്കുന്നില്ല, പക്ഷേ വിശ്വാസത്തെ ചൂഷണം ചെയ്തു കൊഴുക്കുന്ന അസുര ജന്മങ്ങള്‍ക്ക് മറ്റുള്ളവരുടെ ലക്ഷ്യപുണ്യത്തിന് കടമ്പകളുണ്ടാക്കാം.
കാലതാമസം വരുത്താം. അതാണ് ഭരണ നിര്‍വഹണത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നത്. അല്ലെങ്കില്‍ ക്ഷേത്രത്തിനകത്തുവെച്ച് ഭക്തരെ മര്‍ദ്ദിക്കുന്ന ജീവനക്കാര്‍ക്ക് മാന്യത കിട്ടുമോ. ക്രിമിനലുകള്‍ക്ക് ക്ഷേത്ര സംരക്ഷണത്തിന്റെ താക്കോല്‍ കിട്ടുമോ? ക്ഷേത്രം വക ഗോ സംരക്ഷണ ശാലയില്‍ ഗോഹത്യാ പാപം സംഭവിക്കുമോ? ക്ഷേത്രോദ്ധാരണത്തിന് ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിയ്ക്കപ്പണം ധൂര്ത്തടിക്കുമോ?
നാളെ: ഗോകുലത്തിനു പറയാനാവാത്ത ദയനീയ കഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: