കൊടകര (തൃശൂര്‍): സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തി വരുന്ന അക്രമരാഷ്ട്രീയത്തില്‍ മനം മടുത്ത് നൂലുവള്ളി നാഡിപ്പാറ ഹരിജന്‍ കോളനി നിവാസികളും പതിറ്റാണ്ടുകളായി സിപിഎം സജീവ പ്രവര്‍ത്തകരുമായിരുന്ന 21 പേര് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് സ്ത്രീകളടക്കമുള്ളര്‍ ബിജെപിയില്‍ അംഗത്വം നേടിയത്.
തൊട്ടടുത്ത പ്രദേശമായ വാസുപുരത്ത് ബിജെപി പ്രവര്‍ത്തകനായിരുന്ന അഭിലാഷിനെ കഴിഞ്ഞ ദിവസം സിപിഎം ആക്രമണകാരികള്‍ അരുംകൊല ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തൊട്ടുപിന്നാലെയാണ് സിപിഎം പ്രവര്‍ത്തകരായ 21പേര് ബിജെപിയില്‍ ചേര്‍ന്നത്. സംഭവം പ്രദേശത്തെ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു തന്നെയുള്ള കൊഴിഞ്ഞുപോക്ക് അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി. അഭിലാഷിന്റെ ചിത കെട്ടടങ്ങും മുമ്പ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സിപിഎം അണികളുടെ വലിയ സംഘം പാര്‍ട്ടി ഉപേക്ഷിച്ചത് കൊലപാതക രാഷ്ട്രീയംകൊണ്ട് പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനാവില്ലെന്നതിന്റെ വ്യക്തമായ സന്ദേശമാണ്.
കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു നാഡിപ്പാറ ഹരിജന്‍ കോളനി. സിപിഎമ്മിന് കൊടിപിടിക്കാനും മറ്റു പ്രദേശങ്ങളില്‍ തല്ലുകാരായി കൊണ്ടുപോകാനും കോളനി നിവാസികളെ ഉപയോഗിച്ച പാര്‍ട്ടി നേതൃത്വം സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വാഗ്ദാനങ്ങള്‍ നല്കി ഇവരെ കൂടെ നിര്‍ത്തുകയായിരുന്നു. യുവതലമുറയെ വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളില്‍ വളര്‍ന്നുവരുവാന്‍ സിപിഎം അനുവദിക്കുകയിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ ചെങ്കൊടി കൈവിടാന്‍ തീരുമാനിച്ചത്.
നൂലുവള്ളി ബിജെപി ബൂത്ത് ഓഫീസ് പരിസരത്ത് ചേര്‍ന്ന സ്വീകരണ പൊതുയോഗത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് നവാഗതര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ബിജെപി ദേശീയസമിതി അംഗം പി.എസ്. ശ്രീരാമന് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി. ബിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് പി.കെ. ബാബു, സെക്രട്ടറി കെ. നന്ദകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ടി. സി. സേതുമാധവന്, അഡ്വ. പി. ജി. ജയന്, കെപിഎംഎസ് സംസ്ഥാനസമിതി അംഗം പി. കെ. സുബ്രന്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ശ്യാം പൂക്കാടന്‍, നവാഗതരുടെ പ്രതിനിധി ഷാലിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീധരന് കളരിക്കല്‍ സ്വാഗതവും രാജു ചിന്നങ്ങത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: