ന്യൂദല്‍ഹി: സംവരണ സമരം രാജ്യവ്യാപകമാക്കി മാറ്റുന്നതിനായി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഗുജ്ജാര്‍ നേതൃത്വവുമായി നടത്തിയ യോഗം അലങ്കോലമായി. ദല്‍ഹിയിലെത്തിയ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേലിന് ഗുജ്ജാര്‍ സമുദായം നല്കിയ സ്വീകരണത്തിനിടെയായിരുന്നു ഇരു സമുദായവും തമ്മിലുള്ള സംഘര്‍ഷം.
സംവരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തി പരാജയപ്പെടുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ തോല്‍ക്കുകയും ചെയ്ത ഗുജ്ജാറുകളെ ഒപ്പം കൂട്ടുന്നതിനെ പട്ടേല്‍ സമുദായാംഗം എണീറ്റു നിന്ന് ചോദ്യം ചെയ്യുകയായിരുന്നു. ദല്‍ഹി പട്പട്ഗഞ്ചിലെ ഗുജ്ജാര്‍ ഭവനില്‍ നടന്ന സ്വീകരണത്തിനിടെയായിരുന്നു സംഭവം. ഇതോടെ പ്രതിഷേധവുമായി ഗുജ്ജാറുകള്‍ എണീറ്റു. പട്ടേല്‍ സമുദായാംഗത്തിന്റെ രോഷത്തിന് മറുപടി നല്കാന് ഹാര്‍ദ്ദിക് പട്ടേല്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഗുജ്ജാര്‍, കുര്‍മീസ് എന്നിവരുമായി സഖ്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഹാര്‍ദ്ദിക് പട്ടേലിന്റെ നീക്കം ഇതോടെ പൂര്‍ണ്ണ വിജയമായില്ല.
പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗുജ്ജാര്‍, കുര്‍മീസ്, പട്ടേല്‍ തുടങ്ങിയ സമുദായങ്ങളിലെ 27 കോടി ജനങ്ങള്‍ക്ക് സംവരണം വേണമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ ആവശ്യപ്പെട്ടു. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലഖ്നൗവിലും ദല്‍ഹിയിലെ ജന്തര്‍മന്തിറിലും വലിയ റാലികള്‍ സംഘടിപ്പിക്കും.
സുപ്രീംകോടതി പട്ടേല്‍ സമരത്തില്‍ ഇടപെടണം, ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനകള്‍ നല്കി ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും ഹാര്‍ദ്ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: