ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ‘എല്ലാവര്ക്കും വീട്’ പദ്ധതിയില്‍ രാജ്യത്തെ 305 നഗരങ്ങളെ ഉള്‍പ്പെടുത്തി. കേരളത്തിലെ 15 നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോഡ്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൊടുപുഴ, തൃക്കാക്കര, തൃശൂര്‍ എന്നീ നഗരങ്ങളിലാണ് എല്ലാവര്ക്കും വീട് പദ്ധതി നടപ്പാക്കുന്നത്.
സ്മാര്‍ട്ട് സിറ്റികള്‍, അമൃത് നഗരങ്ങള്‍ എന്നിവയ്ക്കുപുറമേ കേന്ദ്രനഗരവികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് ‘എല്ലാവര്ക്കും വീട്’. ഒന്‍പത് സംസ്ഥാനങ്ങളിലെ 305 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.നഗരങ്ങളിലെ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന പദ്ധതിയിലൂടെ ചേരിനിര്മ്മാര്ജ്ജനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. നഗരങ്ങളില്‍ അധിവസിക്കുന്ന പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുന്നതിനായി അടുത്ത ആറുവര്‍ഷത്തേക്ക് 2ലക്ഷം കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 2.30 ലക്ഷം രൂപ വരെ ഓരോ വീടുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മുടക്കും.
ഛത്തീസ്ഗട്ട്(36), ഗുജറാത്ത്(30), ജമ്മു കാശ്മീര്‍(19), ഝാര്‍ഖണ്ഢ്(15), മധ്യപ്രദേശ്(74), ഒറീസ(42),രാജസ്ഥാന്(40), തെലങ്കാന(34) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാകുന്ന നഗരങ്ങളുടെ എണ്ണം. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമായ 2022ന് മുമ്പായി രണ്ടുകോടി പേര്‍ക്ക് വീട് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നഗരങ്ങളിലെ ഭവനപദ്ധതികള്‍ക്കായി മറ്റ് ആറ് സംസ്ഥാനങ്ങള്‍ കൂടി കേന്ദ്രനഗരവികസന മന്ത്രാലയവുമായി എംഒയു ഒപ്പിട്ടിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, ഉത്തരാഖണ്ഢ് എന്നീ സംസ്ഥാനങ്ങളാണ് ഒപ്പുവെച്ചിരിക്കുന്നത്. കാര്‍ഷികേതര ഭൂമി നഗരവികസന പദ്ധതികള്‍ക്കായി വിട്ടുനല്കുന്നതുള്പ്പെടെയുള്ള വ്യവസ്ഥകള്‍ ഈ സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും പ്ലാന്‍ അംഗീകരിക്കുന്നതിനും ഉള്‍പ്പെടെ ഏകജാലക സംവിധാനങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും.
രാജ്യത്തെ നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള മൂന്നു വലിയ പദ്ധതികളായ സ്മാര്‍ട്ട് സിറ്റി, അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ & അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് (അമൃത്), നഗരങ്ങളിലെ എല്ലാവര്ക്കും പാര്‍പ്പിടം എന്നിവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കം കുറിച്ചത്. രാജ്യത്ത് ഇതുവരെ നടന്നതില്‍ വച്ചേറ്റവും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം രൂപരേഖ തയ്യാറാക്കിയതാണ് മൂന്ന് പദ്ധതികളും. നൂറ് സ്മാര്‍ട്ട് സിറ്റികളും 500 അമ-ത് നഗരങ്ങളും മറ്റ് നഗരങ്ങളില്‍ എല്ലാവര്ക്കും ഭവനം പദ്ധതിയുമാണ് നടപ്പാക്കുന്നത്.
മൂന്നുപദ്ധതികളിലുമായി കേരളത്തിന് വലിയ നേട്ടമാണ് ലഭിച്ചിരിക്കുന്നത്.സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ കൊച്ചി ഉള്‍പ്പെട്ടിട്ടുണ്ട്. അമൃത് നഗരം പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 നഗരങ്ങള്‍ ഇടംപിടിച്ചു. ഇതിന് പിന്നാലെയാണ് എല്ലാവര്ക്കും വീട് പദ്ധതിയില്‍ പതിനഞ്ച് നഗരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി മിഷന്, അമൃത്, നഗരപ്രദേശങ്ങളില്‍ എല്ലാവര്ക്കും ഭവനം നിര്‍മ്മിക്കല്‍ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പൂര്ണ്ണസ്വാതന്ത്ര്യമാണുള്ളത്. പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും അനുമതി നല്‍കുന്നതിലും യാതൊരു വിവേചനവും ഉണ്ടാവില്ലെന്ന് സ്മാര്‍ട്ട് സിറ്റി ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പുറത്തിറക്കിയ മാര്‍ഗ്ഗരേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: