കൊച്ചി: സംസ്ഥാനത്തുടനീളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമ പരമ്പര പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍. കണ്ണൂരിലെ പതിവ് അക്രമങ്ങള്‍ക്ക് പുറമെ വിവിധ ജില്ലകളിലും തിരുവോണദിനത്തില്‍ ആസൂത്രിതമായി ആരംഭിച്ച അക്രമപരമ്പരകള്‍ ബിജെപിയിലേക്കൊഴുകുന്ന അണികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലാണ് അക്രമമെന്നതും ഇത് തെളിയിക്കുന്നു. എന്നാല്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്കി തൃശൂരില്‍ ഇന്നലെ 21 പേര് ബിജെപിയില്‍ ചേര്‍ന്നു.
മൂന്ന് ദിവസത്തിനിടെ കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് വ്യാപകമായി സിപിഎമ്മിന്റെ അക്രമം അരങ്ങേറിയത്. തൃശൂരില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടിനെ വെട്ടിക്കൊന്നു. കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെതുള്പ്പെടെ ഒന്‍പത് വീടുകള്‍ തകര്‍ത്ത് അക്രമം അഴിച്ചുവിട്ടു. കാസര്‍കോട് സിപിഎം പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ സംഘര്‍ഷം സിപിഎം തന്നെയാണ് ആസൂത്രണം ചെയ്തത്. ഒരു ബിജെപി പ്രവര്ത്തകന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മംഗലാപുരത്ത് ചികിത്സയിലാണ്. മൂന്ന് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. കാഞ്ഞങ്ങാട് ഇന്നലെ മൂന്ന് ബിജെപി പ്രവര്‍ത്തകരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൊടുപുഴയില്‍ സംഘത്തിന്റെ കാര്യകര്‍ത്താക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നു. രാഷ്ട്രീയ ഭീകരതയാണ് സംസ്ഥാനത്ത് സിപിഎം നടപ്പിലാക്കുന്നത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിയിലാണ് സിപിഎം. സിപിഎമ്മിന്റെ വോട്ടുബാങ്കായിരുന്ന ഹിന്ദു പിന്നോക്ക വിഭാഗം ബിജെപിയിലേക്കൊഴുകുന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അരുവിക്കര തെരഞ്ഞെടുപ്പ് ഫലം. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ പരസ്യമായി സിപിഎമ്മിനെ തള്ളിപ്പറയുന്നു. ജന്മാഷ്ടമി ആഘോഷം അടുത്തിരിക്കെയാണ് അക്രമമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍ തടയുമെന്നതുള്പ്പെടെയുള്ള വെല്ലുവിളികള്‍ സിപിഎം നടത്തിയിരുന്നു.
എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ ജനപങ്കാളിത്തത്തോടെയാണ് ശോഭായാത്രകള്‍ നടന്നത്. ഇതിന് പുറമെ ബദല്‍ ജന്മാഷ്ടമി ആഘോഷം സംഘടിപ്പിക്കാന്‍ ശ്രമം നടത്തി സിപിഎം നേതൃത്വം പരിഹാസ്യരാവുകയും ചെയ്തു. ഇത്തവണ കൂടുതല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ശോഭായാത്രകള്ക്കുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടെയാണ് സംഘടിതമായി സിപിഎം അക്രമം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: