കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ എളന്തോട്ടത്തില്‍ കെ. മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്ത സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടാതെ ഇപ്പോഴും നാട്ടില്‍ വിലസുന്നു. 2014 സപ്തംബര്‍ 1 ന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് മനോജിനെ മൃഗീയമായി സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. ബിജെപി പ്രവര്‍ത്തകനായ കൊളപ്രത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റു.
സിപിഎം ഉന്നത നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് മനോജിനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് ആദ്യ മുതലേ വ്യക്തമായിരുന്നു. സിപിഎമ്മില്‍ നിന്ന് നൂറുകണക്കിന് പേര് കൂട്ടത്തോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് എത്തി തുടങ്ങിയതോടെ പരിഭ്രാന്തരായ സിപിഎം നേതൃത്വം അണികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മനോജിനെ വധിച്ചുകൊണ്ട് കൊലപാതക പരമ്പരക്ക് തുടക്കമിടുകയായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ജയിന് രാജ് മനോജ് കൊല്ലപ്പെട്ട ദിവസം തന്നെ അക്രമത്തെ അനുകൂലിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് വഴിയൊരുക്കി. സംഭവത്തില്‍ പോലീസ് ജയിന് രാജിനെതിരെ കേസെടുക്കുകയുണ്ടായി. കൊലപാതകം നടന്ന ദിവസം തന്നെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും സംഘപരിവാര്‍ സംഘടനകള്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും മനോജിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യുഎപിഎ നിയമം ചുമത്തിയ ആദ്യത്തെ രാഷ്ട്രീയ കൊലപാതക കേസു കൂടിയായിരുന്നു മനോജ് വധം. കരിനിയമം ചുമത്തപ്പെട്ടതോടെ കേസ് സിബിഐ ഏറ്റെടുത്തു. സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബേങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമന് സപ്തംബര്‍ 11ന് കോടതിയില്‍ കീഴടങ്ങിയതോടെ കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവന്നു. തുടര്‍ന്ന് വിക്രമനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസിന് മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് സിപിഎമ്മുകാരായ 19 പ്രതികള്‍ ആദ്യഘട്ടത്തില്‍ പിടിയിലായി. തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനന് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പ്രതിപ്പട്ടകയില്‍ ഇടം നേടി.
മനോജിനെ കൊലപ്പെടുത്തുന്നതിനിടെ ബോംബേറില്‍ ഒന്നാം പ്രതി വിക്രമന് പരിക്കേറ്റിരുന്നു. കേസ് സിബിഐ ഏറ്റെടുക്കുകയും ജില്ലാ സെക്രട്ടറിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയും ചെയ്തതോടെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സിപിഎം നേതൃത്വത്തിന്റെ എല്ലാ അടവുകളും വൃഥാവിലായി.
നിലവില്‍ കതിരൂര്‍ മനോജ് വധക്കേസിലെ കോടതി നടപടികള്‍ സൂപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ആദ്യം തലശ്ശേരി തലശേരി സെഷന്‍സ് കോടതിയിലായിരുന്നു കേസ്. പിന്നീട് എറണാകുളം സിബിഐ കോടതയിലേക്ക് മാറ്റിയെങ്കിലും ഹൈക്കോടതി കേസ് തലശേരിയിലേക്ക് വീണ്ടും മാറ്റി. കേസ് വീണ്ടും എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സിബിഐ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി മാറിയാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളെ ഉള്‍പ്പെടെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന.
24 പേരെയാണ് കേസില്‍ ഇതിനകം പിടികൂടിയത്. കുറ്റമറ്റ രീതിയില്‍ അന്വേഷണം നീക്കിയ സിബിഐ പി.ജയരാജനെ ചോദ്യം ചെയ്ത് വിട്ടയച്ചതോടെ അറസ്റ്റുണ്ടാകുമെന്ന് സ്വയംധരിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയും കോടതി നിരസിക്കുകയും ചെയ്തിരുന്നു. മനോജിനെ വധിക്കാന്‍ ആദ്യഗൂഡാലോചന നടന്നത് കിഴക്കെ കതിരൂരിലെ പി.ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവില് വെച്ചാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ അന്വേഷണം മുറുകകയും ഉന്നതനേതാക്കള്‍ അറസ്റ്റിലാവുകുയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: