തിരുവനന്തപുരം: ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ലന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്മാര് തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക്് വിവേചനാധികാരമുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന്‍ നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.
തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്കാന് ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്മാരും നടപടി സ്വീകരിക്കണം.
സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും.
സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്മാര് ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399)
സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം.
ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം.
ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തിന്റെ ഉറപ്പുകൾ പണിമുടക്ക് അപ്രസക്തമാക്കുന്നു
കൊച്ചി: ദേശീയ പണിമുടക്കിന് നോട്ടീസ് നൽകിയ തൊഴിലാളി സംഘടനകൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ മിക്കതും അംഗീകരിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുമെന്ന് ഉറപ്പു നൽകി. തൊഴിലാളി സംഘനകൾക്ക് രേഖാമൂലം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ഇനിപ്പറയുന്നവയാണ്.
* രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ‘മിനിമം’ വേതനം നിർബന്ധമായും ഉറപ്പാക്കാനാവശ്യമായ നിയമനിർമാണവും നടപടികളും സ്വീകരിക്കും.
* ബോണസ്സ് കണക്കാക്കുന്നതിന് 2006-07 മുതൽ സ്വീകരിച്ച് വരുന്ന മിനിമം സീലിങ് 3500 രൂപയിൽ നിന്ന് 10,000 രൂപയാക്കും. ബോണസ് വാങ്ങുന്നതിനുള്ള ശമ്പള പരിധി 10,000 രൂപയിൽനിന്ന് 21,000 രൂപയായി ഉയർത്താൻ നടപടി സ്വീകരിക്കും.
* നിർമാണത്തൊഴിലാളികൾ, അങ്കൺവാടി വർക്കർമാർ, ആശാ വർക്കർമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളെക്കൂടി സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയിൽ കൊണ്ടുവരും.
* കരാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കും. ഓരോ പ്രത്യേക വ്യവസായമനുസരിച്ചുള്ള മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കും. പിഎഫ് പെൻഷൻ ഇപ്പോൾ മിനിമം 1000 രൂപയാക്കി സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
* തൊഴിൽനിയമങ്ങളുടെ ഭേദഗതി ത്രികക്ഷി ചർച്ചയുടെ അടിസ്ഥാനത്തിൽ മാത്രമേ നടപ്പാക്കൂവെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളോടും ഈ നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടും. തൊഴിൽനിയമങ്ങൾ കർക്കശമായി നടപ്പാക്കാനും നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രസർക്കാർ ആവശ്യപ്പെടും.
* രാജ്യത്ത് ഇപ്പോൾ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രായോജന, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, നാഷണൽ കാരിയർ സർവീസ് പോർട്ടൽ തുടങ്ങിയ ബൃഹത്ത് പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്.
* പ്രത്യേക സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത അടിസ്ഥാന നിയമങ്ങൾക്ക് ഇന്റർവ്യൂ അവസാനിപ്പിക്കും.
* സർക്കാർ വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻതന്നെ നിയമനങ്ങൾ നടത്തുവാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കും. ഒരുവിധ നിയമനനിരോധനവും അനുവദിക്കുകയില്ല.
* കരാർ തൊഴിലാളികൾക്ക് തുല്യ ജോലിക്ക് തുല്യവേതനമെന്നത് കൂടുതൽ വിപുലമായി ചർച്ച ചെയ്യാൻ വേണ്ടി ‘പ്രത്യേക കമ്മറ്റി’ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: