തിരുവനന്തപുരം:കേരളത്തിലുടനീളം സിപിഎം ദിവസങ്ങളായി നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്ന് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കണ്ട് ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന് നേതൃത്വം നല്കി. അണികളുടെ വ്യാപകമായ കൊഴിഞ്ഞുപോക്ക് തടയാനാണ് സിപിഎം സംസ്ഥാനത്തെമ്പാടും ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
പ്രകോപനമില്ലാതെയാണ് തൃശൂരിലെ കൊടകരയില്‍ ബിജെപി ബൂത്ത് പ്രസിഡന്റായ അഭിലാഷിനെ സിപിഎംകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. തൊടുപുഴയില്‍ അര്‍ധരാത്രി ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹിനെ വീടുകയറി സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രഞ്ജിത്തിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സിപിഎമ്മുകാര്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെപ്പോലും ആക്രമിച്ചു.
കാസര്‍കോട്ടെ കാഞ്ഞങ്ങാട്, ഉദുമ തുടങ്ങിയ സ്ഥലങ്ങളിലും എറണാകുളം, കൊല്ലം ജില്ലകളിലെ പല പ്രദേശങ്ങളിലും സിപിഎം അക്രമം തുടരുകയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശക്തികേന്ദ്രങ്ങളിലാണ് കൂടുതലായും സിപിഎം ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ ഇരുവിഭാഗങ്ങള്‍ക്കും പങ്കുണ്ടെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനസിപിഎമ്മിന്റെ ആക്രമണം പ്രോത്സാഹിപ്പിക്കാനാണ്. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയവും ബിജെപിയുടെ വോട്ടുവര്ധനയുമാണ് സിപിഎമ്മിനെ അക്രമാസക്തമാക്കിയിരിക്കുന്നത്. എന്തുവില കൊടുത്തും ബിജെപിയുടെ വളര്‍ച്ച തടയണമെന്ന പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം സിപിഎം സംസ്ഥാന നേതൃത്വം ആക്രമണത്തിലൂടെ നടപ്പാക്കുകയാണ്. മുമ്പ് രക്ഷാബന്ധന്, ശ്രീകൃഷ്ണജയന്തി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് എതിരായിരുന്ന സിപിഎം ഇപ്പോള്‍ അതൊക്കെ ആഘോഷിക്കാന്‍ ഒരുങ്ങുന്നത് ആക്രമണപരമ്പരകള്‍ അഴിച്ചുവിടാനാണ്. രക്ഷാബന്ധന് മഹോത്സവത്തിന് മുന്നോടിയായി തുടങ്ങിയ ആക്രമണം സിപിഎം തുടരുന്നത് ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാനാണ്. ഏകപക്ഷീയമായ ആക്രമണങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിജെപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് അഡ്വ വി.വി. രാജേഷ് എന്നിവരും വി. മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: