മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഇനി മുതല്‍ മഹാത്മാഗാന്ധി-നെല്‍സണ്‍ മണ്ടേല സീരീസ് എന്ന പേരില്‍ അറിയപ്പെടും. ഇരു രാഷ്ട്രങ്ങളിലെയും രാഷ്ട്രപതിമാരായ മഹാത്മാ ഗാന്ധിയുടെയും നെല്സന് മണ്ടേലയുടെയും പേരില്‍ ഗാന്ധി-മണ്ടേല പരമ്പര ആരംഭിക്കാന്‍ ബിസിസിഐയും ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയായി. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.
ഗാന്ധിജിയും മണ്ടേലയും തങ്ങള്‍ക്കു വലിയ ഉത്തരവാദിത്വമാണ് നല്‍കിയിരിക്കുന്നതെന്നും അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കേണ്ടതുണ്ടെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) പ്രസിഡന്റ് ക്രിസ് സെന്സാനി പറഞ്ഞു.
‘ഫ്രീഡം ട്രോഫി’ എന്ന പേരിലുള്ള ട്രോഫിക്കായാകും പരമ്പരയില്‍ ഇരു ടീമുകളും പോരാടുക. ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് പരമ്പര നടത്താന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഐക്കണിക് പരമ്പര തുടങ്ങാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ നേരത്തേ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
മൂന്ന് ട്വന്റി 20കളും അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളും ഉള്‍പ്പെടുന്നതാണ് പരമ്പര. ആദ്യ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ഒക്ടോബറില്‍ ഇന്ത്യയില്‍ എത്തും. ഒക്ടോബര്‍ രണ്ടിനാരംഭിക്കുന്ന പര്യടനം ഡിസംബര്‍ മൂന്നിനാകും അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: