ചെങ്ങന്നൂര്‍: തിരുവോണ നാളില്‍ ഓണാഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ ആറുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകം നടത്തിയതിന് കൊളംബിയ ക്ലബ് അംഗങ്ങളായ പേരിശ്ശേരി പുതിയ വീട്ടില്‍ മനോജ് കുമാര്‍ (കൊച്ചുമോന്-35), പുലിയൂര് പേരിശ്ശേരി പാലത്തുംപാട്ടില്‍ ജോബിന് ജോര്‍ജ്ജ് (32), കീഴ്ച്ചേരിമേല്‍ മണിഭവനം വീട്ടില്‍ രതീഷ്രാജ് (24) എന്നിവരെയും, കൊലപാതകശ്രമത്തിന് കീഴ്ചേരിമേല്‍ ചരിവുപുരയിടത്തില്‍ രാജീവ് (37), സഹോദരന് രതീഷ്കുമാര്‍ (35), ചെങ്ങന്നൂര്‍ തിട്ടമേല്‍ മോഴിയാട്ട് ശ്യാം (രാഹുല്‍- 35) എന്നിവരെയുമാണ് ചെങ്ങന്നൂര്‍ എഎസ്പി: ഡോ.അരുള്‍.ആര്.ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇരുകൂട്ടരും തമ്മിലുള്ള അക്രമത്തില്‍ പുലിയൂര് തിങ്കളാമുറ്റം ആശാരിയയ്യത്ത് ശശിയുടെ മകന് സിജു (28) മരിക്കുകയും നീര്‍വിളാകം, സദ്ഗമയില്‍ ശരത് (32), ചെങ്ങന്നൂര്‍ തിട്ടമേല്‍ പുളിക്കയില്‍ വീട്ടില്‍ സ്കറിയ എബ്രഹാം(41) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റവരെ തിരുവല്ല സ്വകാര്യമെഡിക്കല്കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓണാഘോഷമായി ബന്ധപ്പെട്ട് കീഴ്ചേരിമേല്‍ കൊളംബിയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന കലാപരിപാടികള്ക്കിടയിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്; കഴിഞ്ഞ 26ന് നഗരത്തിലെ ബിയര്‍ പാര്‍ലറില്‍വെച്ച് രാത്രി പത്ത് മണിയോടെ രാജീവ്, രതീഷ്, മരണപ്പെട്ട സിജു എന്നിവര്‍ ഉള്‍പ്പെട്ട ഒരുഗ്രൂപ്പും ക്ലബ്ബിലെ അംഗങ്ങളായ മനോജ്, രാഗേഷ്, കിരണ്‍ എന്നിവരുടെ സംഘവും തമ്മില്‍ ബിയര്‍ വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും, സിജു രാഗേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതിനെതുടര്‍ന്ന് 28ന് രാത്രി ഒന്‍പതരയോടെ സംഭവത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ക്ലബ്ബ് അംഗങ്ങളില്‍ ഒരാള്‍ സിജു ഉള്‍പ്പട്ടെ സംഘത്തെ പരിപാടി നടക്കുന്നിടത്തേക്ക് വരാന്‍ വെല്ലുവിളിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സിജു, ശ്യാം, രാജീവ്, രതീഷ് കുമാര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന അറംഗസംഘം ശ്യാമിന്റെ ഓട്ടോയില്‍ മാരകായുധങ്ങളുമായി സംഭവസ്ഥലത്തെത്തുകയും, ക്ലബ്ബ് അംഗങ്ങളുമായി വാക്കുതര്‍ക്കവും സംഘര്ഷവവും ഉണ്ടാവുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് വടിവാളുകൊണ്ടുള്ള വെട്ടേറ്റ് പരിപാടികള്‍ കാണാനായി എത്തിയ ശരത്തിനും, സ്കറിയാ എബ്രഹാമിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതോടെ സംഘര്‍ഷം രൂക്ഷമായി, ഇതിനിടയിലാണ് സിജുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണം സംഭവിച്ചത്. തലയ്ക്ക് പിന്നിലായി മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ മുറിവും, മര്‍ദ്ദനമേറ്റ് ആന്തരാവയവങ്ങള്‍ക്കുണ്ടായ ക്ഷതവുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ നടന്ന തിരച്ചിലില്‍ പതിനഞ്ചോളം ആളുകളെ പിടികൂടുകയും തുടര്‍ന്ന് എഎസ്പി: ഡോ.അരുള്‍.ആര്.ബി.കൃഷ്ണ സിഐ: ആര്.ബിനു, എസ്ഐ: കെ.പി. ധനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് ആറ്പേരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്.
കൊലപാതകത്തില്‍ ഇരുപതോളം പേര് ഉള്‍പ്പെട്ടിട്ടുള്ളതായും, കൊലപാതകശ്രമ കേസില്‍ രണ്ട് പേരെ കൂടി പിടികിട്ടാനുണ്ടെന്നും, ഇവര്‍ മുഴുവനും പോലീസ് നീരീക്ഷണത്തിലാണെന്നും എസ്ഐ: കെ.പി. ധനീഷ് അറിയിച്ചു. പ്രതികളെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജൂനിയര്‍ എസ്ഐ: സറിന്, അഡീഷണല്‍ എസ്ഐ: മുഹമ്മദ് കുഞ്ഞ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: