ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടി. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ സ്വാന്‍സീ സിറ്റിയാണ് കരുത്തരായ മാന്‍. യുണൈറ്റഡിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ പരാജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു സ്വാന്‍സീ സിറ്റിയുടെ അപ്രതീക്ഷിത വിജയം. സീസണില്‍ നാല് ലീഗ് മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ പരാജയമാണിത്. യുണൈറ്റഡിന് വേണ്ടി ജുവാന്‍ മാട്ടയും സ്വാന്സീസിറ്റിക്കുവേണ്ടി ആഡ്രെ ആയൂ, ഗോമിസ് എന്നിവരും ഗോളുകള്‍ നേടി.
പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകള്‍ പായിച്ചതും മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. 64 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ 11 ഷോട്ടുകള്‍ പായിച്ചതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കുമായിരുന്നു. എന്നാല്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം സ്വാന്‍സീ സിറ്റി താരങ്ങള്‍ ലക്ഷ്യത്തിലേക്ക് പായിച്ച 4 ഷോട്ടുകളില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു. കളിയുടെ തുടക്കം മുതല്‍ വെയ്ന്‍ റൂണിയും ഡിപെയും ചേര്‍ന്ന കൂട്ടുകെട്ട് സ്വാന്‍സീ ബോക്സില്‍ ഭീതി പരത്തിയെങ്കിലും ഷൂട്ടിംഗില്‍ പിഴച്ചു. ഇടയ്ക്ക് സ്വാന്‍സി സിറ്റിയും മാഞ്ചസ്റ്റര്‍ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവര്‍ക്കും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ പന്തുമായി കുതിച്ചുകയറിയ ലൂക്ക് ഷോ നല്കിയ ക്രോസ് സ്വീകരിച്ച് ജുവാന്‍ മാട്ടയാണ് യുണൈറ്റഡിന് ലീഡ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം വെയ്ന്‍ റൂണി പാഴാക്കിയപ്പോള്‍ 60-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയുടെ ഷോട്ട് സ്വാന്‍സീ ഗോളി കയ്യിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍ സ്വാന്‍സീ സമനില പിടിച്ചു. ഗില്‍ഫി സിഗുഡ്സന്റെ ക്രോസ് ആന്‍ഡ്രെ ആയൂ നല്ലൊരു ഹെഡ്ഡറിലൂടെ യുണൈറ്റഡ് വലയിലെത്തിച്ചു.
അഞ്ച് മിനിറ്റിനുശേഷം അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ആന്‍ഡ്രെ ആയൂവിന്റെ പാസ് സ്വീകരിച്ച് ഗോമിസ് പായിച്ച വലംകാലന്‍ ഷോട്ടാണ് യുണൈറ്റഡ് ഗോളി റൊമേറോയെ കീഴടക്കി വലയില്‍ പതിച്ചത്. തുടര്‍ന്ന് സമനിലക്കായി യുണൈറ്റഡ് താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമഴ എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും സ്വാന്‍സീ താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടി കാത്തതോടെ അവയെല്ലം വിഫലമായി. പരാജയത്തോടെ യുണൈറ്റഡ് നാല് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ എട്ട് പോയിന്റുമായി സ്വാന്‍സീ സിറ്റി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ സതാംപ്ടണ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ചിനെ തകര്‍ത്തു. 31-ാം മിനിറ്റില്‍ സ്റ്റീഫന്‍ വിറ്റാക്കര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് നോര്‍വിച്ച് കളിച്ചത്. സതാംപ്ടണ് വേണ്ടി ഡുസാന്‍ ടാഡിക്കും (രണ്ട്) ഗ്രാസിയാനോ പെല്ലെയും ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: