കാലടി: സാമൂഹ്യ പരിഷ്കര്‍ത്താവും പ്രായോഗിക വേദാന്തിയുമായിരുന്ന ആഗമാനന്ദ സ്വാമികളുടെ 120-ാം ജയന്തി ആഘോഷം സ്വാമിജിയുടെ കര്‍മഭൂമിയായ കാലടിയില്‍ ഇന്ന് നടക്കും.
ആഗമാനന്ദ സ്വാമികളുടെ ആഗമനം കാലടിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്കി. 1936 ല്‍ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ സ്ഥാപനത്തിനുശേഷം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിന് സ്വാമിജി നേതൃത്വം നല്കി.
പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രഹ്മാനന്ദോദയം സ്കൂളുകള്‍, ശ്രീശങ്കരാ കോളേജ് എന്നിവ സ്ഥാപിച്ച് ഗ്രാമീണ മേഖലയിലുള്ള നിരവധി പേര്‍ക്ക്, പ്രത്യേകിച്ച് അധഃസ്ഥിതര്‍ക്കും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സ്വാമിജി വഴിയൊരുക്കി. വിദ്യകൊണ്ട് സ്വതന്ത്രരാകുക സംഘടനകൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണഗുരു സ്വാമികളുടെ ഉദ്ബോധനം സ്വാമിജിയെ ഏറെ ആകര്‍ഷിച്ചു.
1896 ആഗസ്റ്റ് 27 നാണ് ആഗമാനന്ദ സ്വാമികളുടെ ജനനം. പൂര്‍വാശ്രമനാമം കൃഷ്ണന് നമ്പ്യാതിരി എന്നായിരുന്നു. കൊല്ലം ജില്ലയിലെ ചവറക്കടുത്ത് പന്മനയില് പുതുമന മഠത്തില്‍ നാരായണര് പരമേശ്വരരുടെയും ചവറ വടശ്ശേരി മഠത്തില്‍ ലക്ഷ്മി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. 1928 ല്‍ ശ്രീരാമകൃഷ്ണഹംസന്റെ ശിഷ്യനും കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ കുലപതിയുമായ നിര്‍മലാനന്ദ സ്വാമിയില്‍നിന്ന് കൃഷ്ണന് നമ്പൂതിരി സന്ന്യാസം സ്വീകരിച്ച് ആഗമാനന്ദ സ്വാമികളായി.
120-ാം ജയന്തിയോടനുബന്ധിച്ച് ഇന്ന് കാലടി ലക്ഷ്മി ഭവന് ആഡിറ്റോറിയത്തില്‍ രാവിലെ 10 ന് ശിഷ്യസംഗമത്തോടെ ആഘോഷം തുടങ്ങും. പ്രൊഫ.ടി.എന്‍. ശങ്കരപ്പിള്ള അദ്ധ്യക്ഷനാകും. ആഗമാനന്ദ പഠന കേന്ദ്രം ഡയറക്ടര്‍ തലനാട് ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. എം.കെ. കുഞ്ഞോല്‍ മാഷ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് ആഗമാനന്ദ ജയന്തി സമ്മേളനം സാഹിത്യകാരന് പ്രൊഫ.എസ്.കെ.വസന്തന് ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.പി.വി.പീതാംബരന്, എന്‍.പി.സജീവ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: