മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കാലപ്പഴക്കം ചെന്ന യാത്രാബോട്ട് സര്‍വ്വീസ് നടത്തുന്നതിന് അനുവദിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയനേതാവുമായ ഓ.രാജഗോപാല്‍ ആവശ്യപ്പെട്ടു. ബോട്ടിന്റെ കാലപ്പഴക്കം നേരിട്ട് ബോധ്യപ്പെടാവുന്നതാണ്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ജനങ്ങളുടെ ജീവനുമായി പന്താടുന്ന സംസ്ഥാന-നഗരസഭാ ഭരണകേന്ദ്രങ്ങള്‍ അപകടത്തിന് ഉത്തരവാദികളാണ്.
അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സംഭവത്തില്‍ കോര്പ്പറേഷന് ഭരിച്ച ഇടതു വലതു മുന്നണികള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ ബോട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഓ.രാജഗോപാല്‍.
കോര്പ്പറേഷന് കൗണ്‍സിലറും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശ്യാമളപ്രഭു, ബിജെപി കൊച്ചി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിജയചന്ദ്രമേനോന്‍, സെക്രട്ടറി സി.എസ്.രാജേഷ്, ധര്‍മ്മരക്ഷാ സമിതി കണ്‍വീനര്‍ എസ്.ആര്.സുമത്ത് ബാബു, വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി എസ്.കൃഷ്ണകുമാര്‍, ജയചന്ദ്രമേനോന്‍ തുടങ്ങിയവര്‍ ഓ.രാജഗോപാലിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: