മുല്ലപ്പെരിയാറില്‍ കേരള നിയമസഭ ഒന്നടങ്കം തീരുമാനിച്ചതുപോലെ ഒരു പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ എന്താണ് സംഭവിക്കുക? എന്തൊ വലിയ പ്രശ്നമായി തീരുമെന്ന് പലരും ഭയപ്പെടുന്നു. എന്തായാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ സംഭവിക്കുന്നതിലപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അതിന് ഉത്തരവാദിത്തം പോലും കേരളം ഏറ്റെടുക്കേണ്ടിവരും എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. “എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാന്‍ ഈ കരാറില്‍ ഒപ്പുവെക്കുന്നത്” എന്നാണ് 1886 ഒക്ടോബര്‍ മാസം ഇരുപത്തി ഒന്നാം തീയതി പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചശേഷം തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സങ്കടത്തോടെ പറഞ്ഞത്. 1862 മുതല്‍ തന്നെ മദിരാശി സര്‍ക്കാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനോട് പെരിയാര്‍ ജലം വൈഗാ പ്രദേശത്തേക്ക് തിരിച്ചുവിടാന്‍ അനുമതിക്കായി ശ്രമിച്ചുവരികയായിരുന്നു. 1896 ല്‍ ഫെബ്രുവരി മാസത്തില്‍ മുല്ലപ്പെരിയാര്‍ ഡാം പണിതീര്‍ത്തു. വെറും 50 ലക്ഷം രൂപ കൊണ്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിതീര്‍ത്തിരിക്കുന്നത്. അണക്കെട്ടു നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ വികസിക്കാതിരുന്ന കാലത്താണ് അണക്കെട്ട് നിര്‍മാണം. അണക്കെട്ടിന്റെ രൂപ കല്പ്പനയില് അവശ്യം വേണ്ടതായ ഡ്രൈനേജ് ഗാലറികളോ അപവാഹ സംവിധാനങ്ങളോ ഭൂചലന വേളയില്‍ അണക്കെട്ടിനെ ബാധിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളോ സങ്കോച വികാസങ്ങള്‍ മൂലമുള്ള വിള്ളല്‍ തടയാനുള്ള സാങ്കേതിക കണ്‍സ്ട്രക്ഷന്‍ ജോയിന്റുകളോ ഈ അണക്കെട്ടിലില്ല. ഈ ദുര്‍ബലമായ അണക്കെട്ടിനെക്കുറിച്ചാണ് കേരളീയ ജനത ഇന്ന് വ്യസനിക്കുന്നത്. ഇതിന്റെ പേരില്‍ തമിഴ്നാടുമായി ഇടയേണ്ടി വന്നാലോ? പച്ചക്കറി മുടങ്ങും പാല് മുടങ്ങും കോഴി വരവുണ്ടാകില്ല. പലചരക്കുല്പ്പന്നങ്ങളുടെ വരവും നിലക്കും. കരിക്കും ചകിരിയും തുടങ്ങി മലയാളിക്ക് ജീവിക്കുവാനുള്ള അവശ്യസാധനങ്ങളൊന്നും ലഭിക്കാത്ത അവസ്ഥ വരും.
ഇല്ലാത്ത പണം കടമെടുത്ത് വയ്യാത്ത കൃഷി ചെയ്ത കേരള കര്ഷകന് നാള്‍ക്കുനാള്‍ ആത്മഹത്യയില്‍ ശരണം പ്രാപിക്കുകയാണ്. ഇതേസമയം ജില്ലാടിസ്ഥാനത്തില്‍ തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി തമിഴ്നാട്ടില്‍ നൂതന കൃഷി രീതികളില്‍ പരിശീലനം നല്കി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവരുന്നു. കേരളം തമിഴ്നാടിന്റെ കമ്പോളമാണ്. അവര്‍ക്ക് വെള്ളമാണ് ഈശ്വരന്. അതു ലഭിക്കുവാന്‍ എല്ലാ രാഷ്ട്രീയ അടവുകളും പയറ്റും. കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സ്വന്തം മകളെപ്പോലും തുറുങ്കലിലടച്ചിട്ടും തമിഴ് രാഷ്ട്രീയത്തിലെ മുടിചൂടാ മന്നന് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നില്ല. കാരണം അധികാരമാണ് എല്ലാറ്റിനും മുകളില്‍ എന്ന തിരിച്ചറിവാണത്. അധികാരം വെള്ളം ലഭിക്കുന്നതിന് ഏറ്റവും അത്യാവശ്യമാണെന്ന ബുദ്ധിയാണത്. പെരിയാര്‍ ഡാം, നദീസംയോജനം, അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ എന്നിവയെല്ലാം അധികാരത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്ന് തമിഴ്നാടിനറിയാം. മലയാളി മടിയനാണെന്നും വല്ലതും കൊടുത്ത് വശത്താക്കാനാകുമെന്നും മനസ്സിലാക്കിയിട്ടുള്ളവര്‍ തമിഴ്നാട്ടിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഭൂചലനങ്ങള്‍ ഡാമിനകത്ത് വിള്ളല്‍ തീര്‍ത്തിട്ടും ഡാം സുരക്ഷിതമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഈ പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. 1941 മേയ് മാസം കേരളത്തിന് അനുകൂലമായൊരു വിധി വന്നു. മുല്ലപ്പെരിയാര്‍ ജലം ജലസേചനത്തിനല്ലാതെ വൈദ്യുതി ഉല്‍പ്പാദനത്തിന് തമിഴ്നാട് ഉപയോഗിച്ചുകൂടെന്നാണ് വിധി. എന്നാല്‍ 1886 ലെ പാട്ടക്കരാറും 1941 ലെ അമ്പയറുടെ വിധിയെയും കാറ്റില്‍ പറത്തി 1958 മുതല്‍ തമിഴ്നാട് പ്രതിവര്‍ഷം 500 ദശലക്ഷം യൂണിറ്റുവീതം വൈദ്യുതി മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് ഉല്പ്പാദിപ്പിക്കുവാന് തുടങ്ങി. ഇന്നത് 140 മെഗാവാട്ടാണ്. ഈ കരാര്‍ ലംഘനത്തെ ചോദ്യം ചെയ്യാന്‍ കേരളം മടിച്ചു. പണത്തിന് മേലെ പരുന്ത്പറക്കില്ലല്ലോ? കരാര്‍ ലംഘനത്തിനെതിരെ കേരളം നീതിപീഠങ്ങളെ സമീപിച്ചില്ല. അതിനുപകരം 1970 മേയ് മാസം കേരളം തമിഴ്നാടുമായി പാട്ട തുക ഉയര്‍ത്തുക തുടങ്ങിയ മറ്റു കരാറുകള്‍ ഉണ്ടാക്കുകയായിരുന്നു. അബദ്ധങ്ങളുടെ തുടര്ച്ചയെന്നു മാത്രമേ ഇതിനെ പറയാനാകൂ.
പെരിയാര്‍ നദിയുടെ ഒരു പ്രധാന ശാഖയും പോഷകനദിയുമായ മുല്ലയാറും തേക്കടിയ്ക്കും കുമിളിയ്ക്കുമിടയില് ശിവഗിരി കുന്നുകളില്‍നിന്നും ഉത്ഭവിച്ചുവരുന്ന പെരിയാറും യോജിക്കുന്ന സ്ഥലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കുമ്മായവും കരിങ്കല്ലും മണലും കരിമ്പിന് നീരും ചേര്‍ത്ത് തയ്യാറാക്കിയ സുര്‍ക്കി മിശ്രിതം കൊണ്ടാണ് അണക്കെട്ടുണ്ടാക്കിയിരിക്കുന്നത്. അണക്കെട്ടിന് 1200 അടി നീളവും 140 അടി വീതിയും 152 അടി ഉയരവും ഉണ്ട്. 26 ചതുരശ്ര കി.മീ. വരുന്ന തേക്കടി തടാകം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലസംഭരണ മേഖലയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിരിക്കുന്ന സ്ഥലം ഭൂകമ്പ സാധ്യതയുള്ള ഫോള്‍ട്ട് സോണിലാണ്. അണക്കെട്ടിന്റെ ബലക്കുറവ് കണക്കിലെടുത്ത് 1979 ല്‍ 152 അടി ജലനിരപ്പ് 136 അടിയാക്കി കുറച്ചു. അതുകൊണ്ടുതന്നെ പെരിയാറിലേക്ക് കൂടുതല്‍ ജലം ഒഴുകുന്നതിന് കാരണമാക്കി. അതുകൊണ്ടാണ് വേലിയേറ്റ സമയത്ത് പെരിയാറിലൂടെ കൂടുതല്‍ ഭാഗത്തേയ്ക്ക് ഉപ്പുവെള്ളം കയറുന്നതിന് അല്‍പ്പമെങ്കിലും ശമനം കിട്ടിയത്. ഇക്കാരണത്താല്‍ വ്യവസായ മേഖല ഇന്നും പ്രവര്‍ത്തിക്കുന്നു. മുല്ലപ്പെരിയാറില്‍നിന്നും കൂടുതല്‍ ജലം തമിഴ്നാട്ടിലോട്ടൊഴുകുമ്പോള് പെരിയാറാണ് അതിന്റെ ദോഷങ്ങള്‍ ഏറ്റുവാങ്ങുന്നത്.
കരാര്‍ ഉണ്ടാക്കിയ അന്നുമുതല്‍ തമിഴ്നാട് നടത്തിയ കരാര്‍ ലംഘനങ്ങളെക്കുറിച്ചും ഭൂമികുലുക്ക സാധ്യതകളെക്കുറിച്ചും ഓരുവെള്ള കയറ്റത്തെക്കുറിച്ചും പെരിയാര്‍ തടാകത്തിന്റെ നിലനില്പ്പിനെക്കുറിച്ചും ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും ഏലൂര്‍-എടയാര്‍ ഭാഗത്തെ വ്യവസായശാലകളുടെ നിലനില്പ്പിനെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തുവാന്‍ കേരളം പരാജയപ്പെട്ടു. ഇത്രയും നാള് സംഭവിച്ചത് മറ്റൊന്നല്ല. മുല്ലപ്പെരിയാര്‍ കേസില്‍ പലപ്പോഴും നാം പരാജയപ്പെട്ടിരുന്നത് കേരളത്തിന്റെ പിടിപ്പുകേടു മൂലമാണ്. കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന ഭരണകര്‍ത്താക്കള്‍ മറ്റ് പല വിഷയങ്ങളിലുമെന്നതുപോലെ മുല്ലപ്പെരിയാര്‍ വിഷയത്തിലും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രശ്നപരിഹാരത്തിനായുള്ള തുടര്‍ശ്രമങ്ങള്‍ മാറി മാറിവന്ന ഭരണകൂടങ്ങള്‍ കാണിച്ചില്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്ന് ജലം വെള്ളക്കടവും വണ്ടിപെരിയാറും മ്ലാമലയും ചപ്പാത്തും പരപ്പും ഉപ്പുതറയും അയ്യപ്പന് കോവിലും നശിപ്പിച്ച് ഇടുക്കി ജലാശയത്തില്‍ കുതിച്ചെത്തുമ്പോള്‍ വെള്ളത്തിന്റെ പ്രവചനാതീതമായ മര്‍ദ്ദം താങ്ങാന്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്ക്കാകുമോയെന്നത് കണ്ടറിയേണ്ടതാണ്. ഇതില്‍ ഏതെങ്കിലും ഡാം പൊട്ടിയാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ ലക്ഷക്കണക്കിനാളുകളെയാണ് വെള്ളം മുക്കിക്കൊല്ലുക. മുല്ലപ്പെരിയാര്‍ പ്രശ്നം വെറും വൈകാരികമായ പ്രശ്നമല്ല. എന്നാല്‍ അങ്ങനെ ആക്കിത്തീര്‍ക്കുവാന്‍ തമിഴ്നാടും കേരളത്തിലെ ചില തല്‍പ്പര കക്ഷികളും ശ്രമിക്കുകയാണ്.
ഡാമിന്റെ കാലപ്പഴക്കവും സ്ഥലത്തെ ഭൂകമ്പ സാധ്യതകളും മാത്രം കണക്കിലെടുത്താല്‍ മതി പ്രശ്നം സങ്കീര്‍ണ്ണമാണെന്ന് ബോധ്യമാകും. പല നേതാക്കളും ഞെട്ടുവാന്‍ കാത്തിരിക്കയാണ്. ഇടുക്കിയില്‍ അനുഭവപ്പെടുന്ന നിരന്തരമായ ഭൂചലനങ്ങളും തുടര്‍ ചലനങ്ങളും ദുര്‍ബലമായ ഡാം തകരുവാന്‍ കാരണമാകും. ഡാം പൊട്ടുന്നതിന് കാത്തുനില്‍ക്കാതെ ഡാമിലെ ജലനിരപ്പ് കുറയ്ക്കണം. അതിനായി മണ് അണക്കെട്ടിന്റെ തുടര്‍ച്ചയായി പണിതീര്‍ത്തിരിക്കുന്ന 17 മീറ്റര്‍ ഉയരവും 74 മീറ്റര്‍ നീളവുമുള്ള ബേബി ഡാം പൊളിക്കണം. കേരള സര്‍ക്കാര്‍ അറിയാതെ തമിഴ്നാട് നടത്തിയിട്ടുള്ള അനധികൃത ജല സംഭരണത്തിനുള്ള നിര്‍മിതികള്‍ പൊളിച്ചുമാറ്റണം. ഡാം പൊട്ടിയാലും ജലത്തിന്റെ കുത്തിയൊഴുക്കിന്റെ ശക്തികുറയ്ക്കുവാന് ജലസംഭരണിയില്‍ 100 അടിയില്‍ കൂടുതല്‍ ജലം നിര്‍ത്തരുത്. ജനങ്ങളുടെ ആശങ്ക അകറ്റണം. ജനങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് അറുതിവരുത്തണം. മുല്ലപ്പെരിയാര്‍ പ്രശ്നം രാഷ്ട്രീയ ലാഭത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കരുത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പഠനം നടത്തി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കണം. അതുവരെയും 100 അടിയില്‍ കൂടുതല്‍ ഡാമില്‍ ജലം ശേഖരിക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്നം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യ പങ്കാളികളാണ്. ഇന്നത്തെ ഭരണകൂടത്തിന്റെ മുതലക്കണ്ണീര് ജനങ്ങള്‍ക്ക് മനസ്സിലാകും. ആത്മാര്‍ത്ഥമായി മുല്ലപ്പെരിയാര്‍ പ്രശ്നം കൈകാര്യം ചെയ്യണമെങ്കില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയേയും സുപ്രീംകോടതിയേയും കാര്യങ്ങള്‍ ബോധിപ്പിക്കണം. ഇതിനെല്ലാം സമയം വൈകിയാല്‍ എല്ലാം തീര്‍ന്നുപോകും.
മുല്ലപ്പെരിയാര്‍ പ്രശ്നം ശരിയായി അവതരിപ്പിക്കുവാന്‍ പോലും ഇന്ന് കേരളത്തിന് സാധിക്കാത്തത് തമിഴ്നാടിനോടുള്ള കേരളത്തിന്റെ വിധേയത്വമാണ്. അത് പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, പലചരക്ക്, കോഴി, പാല് എന്നിവയില്‍ ഒതുങ്ങുന്നില്ല. ഒരു സംസ്ഥാനത്തിന് കേരളത്തെ വരച്ചവരയില്‍ ഭക്ഷണസാധനങ്ങള്‍ക്കായി നിര്‍ത്തുവാനാകുന്നത് കേരള സംസ്ഥാനത്തിന് നാണക്കേടാണ്. ഇവിടുത്തെ പാടശേഖരങ്ങളും കൃഷിയിടങ്ങളും ഉല്പ്പാദനമേഖലയുമെല്ലാം നശിപ്പിച്ചതിന് എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ ഉത്തരവാദിത്തമുണ്ട്. കേരളത്തിന്റെ കാര്‍ഷികമേഖല നശിപ്പിച്ചതുകൊണ്ടുമാത്രമാണ് തമിഴ്നാടിന്റെ മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് കേരളത്തിന് അടിയറവു പറയേണ്ടിവരുന്നത്. കേരളം ഉപഭോക്തൃ സംസ്ഥാനമാകാതെ ഉല്പ്പാദനസംസ്ഥാനമായിരുന്നെങ്കില് തമിഴ്നാടിനുമുമ്പില് തലകുനിക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു ശാശ്വത പരിഹാരം കാണാമായിരുന്നു. ഇനിയെങ്കിലും കേരള സര്‍ക്കാര്‍ പഠിക്കണം. നമ്മുടെ കാര്‍ഷിക മേഖലയെ സംരക്ഷിച്ച് ഭക്ഷണത്തിന് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടില്‍നിന്നും കേരളത്തെ രക്ഷിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനായി മുല്ലപ്പെരിയാര്‍ നമുക്ക് ഒരു പാഠമാകണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: