ആറന്മുള: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മ്മ. ആറന്മുള ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശബരിമലയെയും ശ്രീപദ്മനാഭസ്വാമിക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളെയും ആദ്ധ്യാത്മിക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി 100 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. പുണ്യനദിയായ പമ്പയെ സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതിയുമായി ചര്‍ച്ചനടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും.
ആറന്മുള വിമാനത്താവള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. വിവിധ മന്ത്രാലയങ്ങള്‍ നല്കിയ എന്‍ഒസി റദ്ദാക്കിയ സാഹചര്യത്തില്‍ പദ്ധതിക്ക് പ്രസക്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ആറന്മുള ഉതൃട്ടാതി ജലമേളയുടെ നടത്തിപ്പിനായി 51 ലക്ഷം രൂപാ കേന്ദ്ര സര്‍ക്കാര്‍ പള്ളിയോട സേവാസംഘത്തിന് ഗ്രാന്റായി നല്‍കുമെന്ന് ജലമേള ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഈ തുക 51 പള്ളിയോട കരകള്‍ക്കും വീതിച്ചു നല്‍കും. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഓണാശംസകള്‍ അറിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ആറന്മുളയുടെ പൈതൃക സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. ലോകത്ത് ഏറെ പ്രത്യേകതകളുള്ള ജലോത്സവമാണ് ആറന്മുളയിലേതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ.ജോസഫ് മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വഞ്ചിപ്പാട്ട് ആശാനെ കെ.ശിവദാസന്‍ നായര്‍ എംഎല്‍എ ആദരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പള്ളിയോട മുഖ്യശില്പിയെ ആദരിച്ചു.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.എമാരായ രാജു ഏബ്രഹാം, പി.സി.വിഷ്ണുനാഥ്, ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്,തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്.ഹരിദാസ് ഇടത്തിട്ട, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍,കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍.സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: