കൊച്ചി: കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും പ്രശ്നങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിക്കുകയും ചെയ്തതിനാല്‍ പണിമുടക്ക് ആറ് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ബിഎംഎസ് സംസ്ഥാനനേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട ചില ആവശ്യങ്ങള്‍ ഇപ്പോള്‍തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാരുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സപ്തം. രണ്ടിന് നടത്താനിരിക്കുന്ന പണിമുടക്കില്‍നിന്ന് ബിഎംഎസ് പിന്മാറുന്നതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു അനുകൂല നിലപാട് എടുക്കുന്നത്. മുന്‍പ് രണ്ട് ദേശീയ പണിമുടക്കുകള്‍ നടത്തുന്നതിനു മുന്‍പും മുന്‍സര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്കുപോലും വിളിച്ചിരുന്നില്ല. രണ്ട് ദിവസത്തെ പണിമുടക്കിനുശേഷം മുന്കേന്ദ്രസര്ക്കാര് മന്ത്രിതല സമിതി രൂപീകരിച്ചെങ്കിലും ചര്‍ച്ച ഫലപ്രദമായില്ല.
ഏതാനും മാസങ്ങളായി ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ ഫലപ്രദമായി നടത്തുന്നു. പ്രധാനമന്ത്രി തൊഴിലാളി നേതാക്കളുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. തൊഴില്‍ നിയമഭേദഗതികള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തേ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂ എന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.സംയുക്ത ട്രേഡ് യൂണിയന് സമിതി ഉയര്‍ത്തിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ‘അഞ്ചംഗ മന്ത്രിതല സമിതി’ രൂപീകരിച്ചു. സംഘടനകള്‍ ഉയര്‍ത്തിയ പന്ത്രണ്ടിന ആവശ്യങ്ങളില്‍ ഏഴെണ്ണം സമിതി അംഗീകരിച്ചു. മറ്റാവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു. ബിഎംഎസ് സ്വീകരിച്ച ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നില്‍.
തൊഴിലാളി ക്ഷേമത്തെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കാണുന്നില്ല. ഈ തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സമയം നല്‍കേണ്ടത് ആവശ്യമാണ്. അതിനാല്‍ സപ്തംബര്‍ രണ്ടിന് തീരുമാനിച്ച ദേശീയ പണിമുടക്ക് നീട്ടിവയ്ക്കാന്‍ ബിഎംഎസ് കേന്ദ്രഭാരവാഹിയോഗം തീരുമാനിക്കുകയായിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. മധു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: