മട്ടാഞ്ചേരി: യാത്രാബോട്ട് ദുരന്തം നടന്ന് ദിവസങ്ങള്‍ക്കകം പൈതൃക മ്യൂസിയം ശില്പശാല ഒരുക്കിയതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശില്പശാല ഉദ്ഘാടനത്തില്‍നിന്ന് സാംസ്കാരികമന്ത്രി കെ.സി. ജോസഫും കൊച്ചി കോര്പ്പറേഷന് മേയര്‍ ടോണി ചമ്മിണിയും ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാലും പങ്കെടുത്തില്ല. ഫോര്‍ട്ടുകൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവില്‍ നടന്ന ശില്പശാല ചടങ്ങില്‍ മന്ത്രി പങ്കെടുത്താല്‍ ശക്തമായ പ്രതിഷേധത്തിന് സംഘടനകള്‍ തയ്യാറെടുക്കവെയാണ് ജനരോഷംമൂലം മന്ത്രിയും മറ്റും ഒഴിഞ്ഞുനിന്നത്. ചടങ്ങില്‍ അധ്യക്ഷതവഹിച്ച സ്ഥലം എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് ദുരന്ത പ്രതിഷേധംമൂലം താനറിയിച്ചതുമൂലമാണ് മന്ത്രി എത്താത്തതെന്നും പറഞ്ഞു.
കോണ്‍ഗ്രസിലെ ഡിവിഷന് കൗണ്‍സിലറും ചടങ്ങില്‍നിന്ന് വിട്ടുനിന്നത് ഏറെ ചര്‍ച്ചാവിഷയവുമായി. സര്‍ക്കാരിന്റേതായ ജില്ലാ പൈതൃക മ്യൂസിയം ശില്പശാല കോണ്‍ഗ്രസ് രാഷ്ട്രീയവേദിയാക്കി മാറ്റിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊച്ചിന് കോര്പ്പറേഷന് സ്ഥിരംസമിതി അധ്യക്ഷനും ഭരണകക്ഷി കൗണ്‍സിലറുമായ മുന്‍ മേയര്‍ കെ.ജെ. സോഹന്‍, പൈതൃകകേന്ദ്ര നവീകരണത്തിന്റെ മറവില്‍ നടക്കുന്ന ആധുനികവല്‍ക്കരണത്തെ പരസ്യമായി എതിര്‍ത്തു. ഫോര്‍ട്ടുകൊച്ചിയെ ലോക പൈതൃകനഗരമാക്കാനുള്ള പദ്ധതികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: