തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് കൊലക്കേസില്‍ ഒന്നാം പ്രതി ജയചന്ദ്രന്, രണ്ടാം പ്രതി കാരി സതീഷ് എന്നിവരടക്കം ആദ്യത്തെ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജയചന്ദ്രനും സതീഷും 50,000 രൂപ വീതം പിഴയും അടയ്ക്കണം. പത്തു മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും 5000 രൂപ വീതം പിഴയുമാണ് വിധിച്ചത്.
തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് രാവിലെ കോടതി വിധിച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പതിനാലാം പ്രതി അനീഷിനെ വെറുതേ വിട്ടു. വിധി പറയാന്‍ കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ എല്ലാ പ്രതികളും ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു.
കാരി സതീശനടക്കം ഒമ്പതു പ്രതികള്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ തെളിവു നശിപ്പിച്ചതുമായാണു കണ്ടെത്തിയിരിക്കുന്നത്. പോള്‍ ജോര്‍ജ് കൊലപ്പെട്ട് ആറാംവര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിധിയുണ്ടാവുന്നത്. 2009 ഓഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്.
ഗുണ്ടാ നേതാവ് കാരി സതീഷും സംഘവും മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട് പോള്‍ ജോര്‍ജുമായുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു എന്നാണ് സിബിഐ കേസ്. കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: