വളാഞ്ചേരി (മലപ്പുറം): നിലംപൊത്താനൊരുങ്ങുന്ന മണ്കൂരയില് ആരോരുമില്ലാതെ അവശനിലയില്‍ കഴിഞ്ഞിരുന്ന വേലായുധന് സഹായഹസ്തവുമായി കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തില്‍ മാങ്കേരി തലമണ്ടതൊടിയില് വേലായുധ (77)ന്റെ അവസ്ഥ ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതെ തുടര്‍ന്ന് കേരള ലീഗല്‍ സര്‍വീസ് അതോററ്റി ചെയര്‍മാനും ഹൈക്കോടതി ജസ്റ്റീസുമായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
അതോററ്റിയുടെ തിരൂര്‍ താലൂക്ക് ഘടകത്തോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി ചെയര്മാന് എ. കൃഷ്ണന്‍കുട്ടിയും, വി.പി. ബഷീറും വേലായുധന്റെ വീട്ടില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസിലാക്കി. വേലായുധന് എത്രയും വേഗം ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും ഇവര്‍ അറിയിച്ചു.
പ്രായമായതിന്റെ അവശതയും അതിനൊപ്പം രോഗങ്ങളാലും ബുദ്ധിമുട്ടുകയായിരുന്നു വേലായുധന്. ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിലെ മരബെഞ്ചിലാണ് ഇയാള്‍ ജീവിതം തള്ളി നീക്കുന്നത്. നടക്കാനാവാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ പോലും വീടിനുള്ളില്‍ നടത്തുന്ന അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ദ്ധക്യ പെന്ഷന് മാത്രമായിരുന്നു വേലായുധന്റെ ഏക ആശ്രയം. പക്ഷേ അത് ലഭിച്ചിട്ട് ഏഴ് മാസത്തോളമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: