കൊച്ചി: ട്രേഡ് യൂണിയന് പണിമുടക്കിന്റെ മറവില്‍ സംസ്ഥാനത്ത് ജനദ്രോഹത്തിന് നീക്കം. സമരം ശക്തമായിരിക്കുമെന്നും ജനങ്ങള്‍ തെരുവിലിറങ്ങരുതെന്നും ഭീഷണിയുടെ സ്വരത്തിലാണ് നേതാക്കള്‍ സംസാരിക്കുന്നത്. സി.ഐ.ടിയു, ഐ.എന്‍.ടി.യു.സി, എന്നീ സംഘടനകളാണ് പ്രധാനമായും പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളതെങ്കിലും സംസ്ഥാനത്ത് എല്‍.ഡി.എഫും യുഡിഎഫും പണിമുടക്ക് വിജയിപ്പിക്കാന്‍ രംഗത്തുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പണിമുടക്ക് വിജയിപ്പിക്കാനുള്ള നീക്കവുമുണ്ട്. പണിമുടക്കിന്റെ മറവില്‍ അക്രമം ഉണ്ടാവുമെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും പോലീസും സമരത്തിന്റെ മറവില്‍ അവരെ ഭീഷണിപ്പെടുത്തുകയാണെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്.
പണിമുടക്കു മൂലം കേരളത്തിന്റെ ഉത്പാദന മേഖലയില്‍ ഇന്ന് 5000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ഉത്പാദന നഷ്ടത്തിനു പുറമേയാണിത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പാദന നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് വളരെയേറെ വര്‍ദ്ധിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുകയാണ്. ഡയസ്നോണ്‍ ബാധകമാക്കിയാല്‍ പണിമുടക്കു ദിവസം ജോലിക്ക് വരാത്ത ജീവനക്കാരുടെ ശമ്പളം സര്‍ക്കാരിന് തടഞ്ഞുവക്കാം. എന്നാല്‍ സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലക്കുന്നതുമൂലമുണ്ടാകുന്ന ഭീമമായ നഷ്ടം ഇതിലുമെത്രയോ ഏറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കല്‍ തുടങ്ങിയ വലിയ ജോലികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓണാവധി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും പണിമുടക്കു വരുന്നതോടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും താളം തെറ്റുകയാണ്. അടിയന്തര പരിഹാരം ആവശ്യപ്പെടുന്ന ഫയലുകള്‍ പോലും സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. ഓണാവധിയുടേയും പണിമുടക്കിന്റെയും ഫലമായുണ്ടാകുന്ന താളം തെറ്റല്‍ മറികടക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചകള്‍ വേണ്ടിവരും.
ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക സാധാരണക്കാരെയാണ്.
ദേശീയ പണിമുടക്കിനാണ് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ളതെങ്കിലും ബി.എം.എസ് പിന്മാറിയ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രമായി പണിമുടക്ക് ഒതുങ്ങും. പണിമുടക്കിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന 12 ആവശ്യങ്ങളില്‍ ഏഴെണ്ണവും കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്കിയവയാണ്.
ട്രേഡ് യൂണിയനുകള്‍ മുന്നോട്ടു വച്ചിട്ടുള്ള മറ്റ് അഞ്ച് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിമുടക്ക് അനാവശ്യമാണെന്ന് ബി.എം.എസ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടത്തുന്ന പണിമുടക്കില്‍ ഏറ്റവും വലിയ നഷ്ടമുണ്ടാകാന്‍ പോകുന്നത് കേരളത്തിനാണ്. പ്രത്യേകിച്ചും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: