അമ്പലപ്പുഴ: പുന്നപ്രയില്‍ കടല്‍ ഒരു കിലോമീറ്റര്‍ ഉള്‍വലിഞ്ഞു. പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളില്‍ നൂറ് കണക്കിന് വീടുകളില്‍ കടല്‍ത്തിരകള്‍ ഇരച്ചുകയറി. തീരദേശം പരിഭ്രാന്തിയില്‍. ഇന്നലെ വെളുപ്പിന് മുതലാണ് തീരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ കലി തുളളിയത്. പുന്നപ്ര കടല്‍തീരത്ത് പണി കഴിഞ്ഞ് നങ്കൂരമിട്ടിരുന്ന നൂറ് കണക്കിന് വളളങ്ങള്‍ കടലില്‍ ഉറച്ചുകിടക്കുന്ന കാഴ്ചയാണ് രാവിലെ പണിക്ക് പോകുവാന്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ കാണുന്നത്.
ഒരു കിലോമീറ്ററോളം കടല്‍ കരയായി മാറിയതോടെ നിരവധി വളളങ്ങള്‍ കടലില്‍ ഉറയ്ക്കുകയായിരുന്നു. ഫൈബര്‍, ഡിസ്കോ, ലൈലാന്റ് വളളങ്ങളാണ് ഇത്തരത്തില്‍ കടലില്‍ ഉറച്ചത്. ഇതോടൊപ്പം കടലിന്റെ അടിത്തട്ടിലെ ചെളി മുകളിലേക്ക് പൊങ്ങി കരയിലേക്ക് അടിച്ചുകയറി. ഏതാനും വര്‍ഷം മുമ്പ് ഇത്തരം പ്രതിഭാസം ഇവിടെ സംഭവിച്ചിട്ടുണ്ടെങ്കിലും ഇതേരീതിയില്‍ കടല്‍ കൂടുതല്‍ ഉള്‍വലിയുന്നത് ആദ്യമായാണെന്ന് തൊഴിലാളികള്‍ പറയുന്നു. പുറക്കാട് പഞ്ചായത്തില്‍ 1, 18 വാര്‍ഡുകളിലെ മുന്നൂറോളം വീടുകള്‍ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയതിനെതുടര്ന്ന് വെളളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇവിടെ കടല്‍ക്ഷോഭം ഉണ്ടെങ്കിലും ഇന്നലെ വെളുപ്പിനെ മുതല്‍ കടല്‍ രൂക്ഷമാവുകയായിരുന്നു.
കടല്‍ഭിത്തിക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മുന്നൂറോളം സുനാമി വീടുകളിലാണ് ഇത്തരത്തില്‍ കടല്‍ത്തിരകള്‍ അടിച്ചു കയറിയത്. പ്രദേശത്ത് കടല്‍ ഭിത്തിക്ക് കിഴക്ക് ഭാഗത്ത് വീടുകളിലും കടല്‍ വെളളം ഇരച്ചുകയറി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ജെസിബി എത്തിച്ച് കരൂര്‍ ഭാഗത്ത് മണല്‍ മാറ്റി വെളളം കടലിലേക്ക് ഒഴുക്കിവിടുവാനുളള ശ്രമം തുടങ്ങി. അമ്പലപ്പുഴ തെക്ക് വടക്ക് പഞ്ചായത്തുകളില്‍ കടല്‍ ഭിത്തിക്ക് മുകളിലൂടെ കടല്‍ തിരകള്‍ ഇരച്ചു കയറി സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പുറക്കാട് പഞ്ചായത്തില്‍ കടല്‍ ക്ഷോഭം തുടര്‍ന്നാല്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടും. അടുത്തിടെ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി കുടുംബങ്ങളാണ് വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: