ഇടുക്കി: കോളിളക്കം സൃഷ്ടിച്ച കൊട്ടാക്കമ്പൂര്‍ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് വീണ്ടും തിരിച്ചടി. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജിയില്‍ പരിശോധനയ്ക്ക് നല്കിയ ഡിഎന്‍എ സാമ്പിള്‍ ലാബില്‍ നിന്നും കാണാതായി.
സംഭവം അട്ടിമറിയാണെന്ന സംശയം ബലപ്പെടുകയാണ്. കൊട്ടാക്കമ്പൂര്‍ സ്വദേശികളും തമിഴ് വംശജരുമായ ഷണ്മുഖവേല്, സ്വര്‍ണകാന്തി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നടത്തിയ ഡിഎന്‍എ പരിശോധന ഫലം നാല് മാസം മുന്‍പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നു.
കൊല്ലപ്പെട്ട ഷണ്മുഖവേലിന്റെ അസ്ഥിക്കഷണങ്ങളാണ് 2006ല്‍ പരിശോധനയ്ക്കയച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച് നല്കി അസ്ഥിക്കഷണങ്ങള്‍ ഷണ്മുഖവേലിന്റേതല്ല എന്നായിരുന്നു പരിശോധന ഫലം. ഇതേത്തുടര്‍ന്ന് ലാബില്‍ പരിശോധനയ്ക്ക് നല്കിയ സാമ്പിള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അധികൃതര്‍ ലാബിലേക്ക് കത്തയച്ചു. ഇതിന് ലഭിച്ച മറുപടിയിലാണ് ലാബില്‍ നിന്നും ഡിഎന്‍എ സാമ്പിള്‍ കാണാതായതായി വിവരം ലഭിച്ചത്.
ഇതോടെ കേസ് തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നല്കിയ ഡിഎന്‍എ സാമ്പിള്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് ശ്രമം നടത്തിയത്. ഡിഎന്‍എ ഫലം നഷ്ടമായെങ്കിലും കേസിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിവരുകയാണ്. കൊലപാതകം നടന്ന് 14 വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം കോടതിയിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് അന്വേഷണ സംഘത്തിന്റെ വന്‍ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇരട്ടക്കൊലക്കേസ്
കൊട്ടാക്കമ്പൂര്‍ സ്വദേശികളും അയല്‍വാസികളുമായ ഷണ്‍മുഖവേലും സ്വര്ണകാന്തിയും പ്രണയത്തിലായിരുന്നു. ഇരുജാതിയില്പ്പെട്ടവരായിരുന്നതിനാല് വിവാഹത്തിനു വീട്ടുകാര്‍ സമ്മതിച്ചില്ല. സ്വര്ണകാന്തിയെ വേറേ വിവാഹം കഴിപ്പിച്ചു. എങ്കിലും പ്രണയ ബന്ധം തുടര്‍ന്നു. സ്വര്ണകാന്തിയുടെ സഹോദരങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. 2001ല്‍ കൊട്ടാക്കമ്പൂരിലെ ഒരു വീട്ടില്‍ സ്വര്ണകാന്തിയും ഷണ്‍മുഖവേലും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി.
ഇതറിഞ്ഞ സ്വര്ണകാന്തിയുടെ സഹോദരന് ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘം ജണ്ടപ്പാറ എന്ന സ്ഥലത്ത് വച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. അസ്ഥികള്‍ ജണ്ടപ്പാറയിലെ മൂവായിരം അടി താഴ്ച്ചയുള്ള കൊക്കയിലേക്കെറിഞ്ഞു. 2001ല്‍ നടന്ന ഈ കൊലക്കേസ് ദേവികുളം പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. 2004ല്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.
ആറ് പേരെ ഈ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളില്‍ നിന്നും ലഭിച്ച മൊഴിയെത്തുടര്‍ന്ന് ജണ്ടപ്പാറയുടെ താഴ്ഭാഗത്തുനിന്ന് സ്വര്ണകാന്തിയുടേയും ഷണ്മുഖവേലിന്റേതുമെന്ന് കരുതുന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തു. ഈ അസ്ഥിയാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്. പ്രതികള്‍ ശക്തരായതിനാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ആദ്യം മുതല്‍ നടത്തിയിരുന്നു. ഡിഎന്‍എ ഫലം നെഗറ്റീവായതിലും ഡിഎന്‍എ സാമ്പിള്‍ ലാബില്‍ നിന്നും കാണാതായതിലും പ്രതികളുടെ ഇടപെടലുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: