ന്യൂദല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയായതോടെ പാക്കിസ്ഥാനുമായി യുദ്ധമുണ്ടായേക്കാമെന്ന് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. ജമ്മു കാശ്മീരില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാക്കിസ്ഥാന് പുതിയ രീതികള്‍ തേടുകയാണ്. ഭാവിയില്‍ ചെറിയൊരു യുദ്ധത്തിലേക്ക് ഇതെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1965 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം ഭാരത സൈന്യത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. പാക്കിസ്ഥാന് ശക്തമായ രീതിയില്‍ തന്നെ ഭാരതം മറുപടി നല്കി. യുദ്ധസമയത്ത് ഭാരതീയരുടെ ഭാഗത്തുനിന്നും സൈന്യത്തിന് പിന്തുണയുണ്ടായി. അതു വിജയത്തിന് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
2003ലെ ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഈ വര്‍ഷം മാത്രം 245 ആക്രമണങ്ങള്‍ പാക് സേന നടത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ മാത്രം 55 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായി. കഴിഞ്ഞയാഴ്ച രാജ്യാന്തര അതിര്‍ത്തിയായ ആര്.എസ് പുരയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്നു പേര് കൊല്ലപ്പെടുകയും 22 പേര് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: