തിരുവനന്തപുരം: കോണ്‍ഗ്രസുകാരനായ ശശി തൂരൂര്‍ എംപിക്ക് യുപിഎ സര്ക്കാരിലുള്ളതിനെക്കാള് വിശ്വാസം എന്‍ഡിഎ സര്‍ക്കാരിലാണെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്. 40 വര്‍ഷം കൊണ്ട് നടക്കാത്ത കഴക്കൂട്ടം ബൈപ്പാസ് നാലുവരിയാക്കല്‍ പദ്ധതി ഇനി നാലുവര്‍ഷം കൊണ്ട് നടക്കുമെന്ന എംപിയുടെ വാക്കുകള്‍ അതിന് തെളിവാണെന്നും പൊന്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. കഴക്കൂട്ടം-കാരോട് ബൈപ്പാസ് ഒന്നാംഘട്ടം നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി രാജ്യമെങ്ങും വികസനം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണ്. അതിനായി എത്ര പണം ചെലവഴിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകും. രാജ്യത്തിന്റെ മുക്കും മൂലയും വികസിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അനുകൂലമായത്.
അയല്‍ സംസ്ഥാനത്തെ എംപിയായ താന്‍ വിഴിഞ്ഞം പദ്ധതിയെ പൂര്‍ണമായും അനുകൂലിക്കുകയാണ്. കന്യാകുമാരി എംപിയായ താന്‍ വിഴിഞ്ഞത്തിന് എതിരാണെന്നത് വ്യാജ പ്രചാരണമാണ്. പക്ഷേ വിഴിഞ്ഞത്തോടൊപ്പം കുളച്ചലിലും തുറമുഖം വരണമെന്ന് താത്പര്യമുണ്ട്. വിഴിഞ്ഞത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ ഒന്നാമതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ വരുമ്പോഴെല്ലാം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഈ ബൈപ്പാസിന്റെ ആവശ്യവുമായി തന്നെയും വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയെയും വന്ന് കാണാറുണ്ട്. എംപി ശശി തരൂരും നിരവധി തവണ ഈ ആവശ്യമുന്നയിച്ചിരുന്നു. പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ ഭരിച്ചിട്ടും ബൈപ്പാസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ല. എന്നാല്‍ എന്‍ഡിഎ അധികാരമേറ്റ് ഒരുവര്‍ഷത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയെന്നും കേന്ദ്രസഹമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: