മുഹമ്മ: കളഞ്ഞുകിട്ടിയ സ്വര്‍ണമാല പോലീസില്‍ ഏല്‍പ്പിച്ച് നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും ആയയും സത്യസന്ധതയ്ക്ക് മാറ്റുകൂട്ടി. മുഹമ്മ സിഎംഎസ് എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ യദുകൃഷ്ണന്, ആരോമല്‍, ആയ പി.എസ്. ലതിമോള്‍ എന്നിവരാണ് സ്കൂളിനും നാടിനും അഭിമാനമായത്.
എസ്എന്‍വി അതുല്‍ നിവാസില്‍ ഷൈനി-സുധീര്‍ ദമ്പതികളുടെ മകന് ആരോമലും കുശാപ്പറമ്പില് രതീഷ്-ഷെമി ദമ്പതികളുടെ മകന് യദുകൃഷ്ണനും വീടിനു സമീപത്തെ ക്ലബ്ബിന് മുന്നിലെ ചൊരിമണലില്‍ കളിക്കുമ്പോഴാണ് ഒരുപവന്റെ മാല ആരോമലിന്റെ കാല്‍വിരലില്‍ ഉടക്കിയത്. കഴിഞ്ഞ ദിവസം ക്ലബ്ബിലെ ഓണാഘോഷത്തിനിടയില്‍ ഒരു യുവാവിന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു.
മാല ലഭിച്ച വിവരം ആരോമലും യദുകൃഷ്ണനും ക്ലബ്ബ്ഭാരവാഹികളെയും വീട്ടുകാരെയും അറിയിച്ചു. തുടര്‍ന്ന് മുഹമ്മ സ്റ്റേഷനിലെത്തി എസ്ഐ ഇഗ്നേഷ്യസിനെ മാല ഏല്‍പ്പിക്കുകയായിരുന്നു. മുഹമ്മ ചാണിവെളിയില്‍ ഓട്ടോ ഡ്രൈവര്‍ ബാബുവിന്റെ ഭാര്യ ലതിമോള്‍ക്ക് ബസില്‍ നിന്നാണ് നാലരപ്പവന്റെ മാലയടങ്ങുന്ന പേഴ്സ് ലഭിച്ചത്.
ദരിദ്രകുടുംബാംഗമായ ലതിമോള്‍ ഓണത്തിന് വസ്ത്രങ്ങള്‍ വാങ്ങാന്‍ പുത്തനങ്ങാടിയിലേയ്ക്ക് പോവുകയായിരുന്നു.കൈവശമുണ്ടായിരുന്ന കിറ്റില്‍ കറുത്ത പേഴ്സ് ഉണ്ടായിരുന്നു. പുത്തനങ്ങാടി സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ ഫുട്ബോഡിന് സമീപം കിടന്ന കറുത്ത പേഴ്സ് തന്റേതാണെന്ന് കരുതിയാണ് എടുത്തത്.
വസ്ത്രശാലയില്‍ ചെന്ന് കിറ്റുതുറന്നപ്പോള് കിട്ടിയ പേഴ്സ് തന്റേതല്ലെന്ന് മനസ്സിലായി. ബസില്‍ നിന്നും ലഭിച്ച പേഴ്സ് വസ്ത്രശാല ഉടമയുടെ സാന്നിധ്യത്തില്‍ തുറന്നുനോക്കിയപ്പോള്‍ മാലയും ഫോണ്‍നമ്പര്‍ എഴുതിയ പേപ്പറും ഉണ്ടായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പേഴ്സിന്റെ ഉടമ കായിപ്പുറം സ്വദേശി ജാന്‍സിയുടെ പിതാവാണ് ഫോണെടുത്തത്.
ഈ സമയം ജാന്‍സി പേഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മുഹമ്മ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജാന്സിയും ബന്ധുക്കളും പേഴ്സ് ഏറ്റുവാങ്ങാന്‍ ലതിമോളുടെ വീട്ടിലെത്തി. എല്ലാവരും കൂടി മുഹമ്മ സ്റ്റേഷനിലെത്തി എസ്ഐയുടെ സാന്നിധ്യത്തില്‍ പേഴ്സ് ജാന്‍സിയെ ഏല്‍പ്പിച്ചു.
സ്കൂളിന്റെ അഭിമാനം കാത്ത ആരോമല്‍, യദുകൃഷ്ണന്, പി.എസ്. ലതിമോള്‍ എന്നിവരെ അനുമോദിച്ചു. സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഹമ്മ എസ്ഐ എം.എം. ഇഗ്നേഷ്യസ് ഇവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് ജോളിതോമസ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ചര്‍ച്ച് വര്‍ക്കര്‍ ഫിലിപ്പ്ജേക്കബ്, സ്റ്റാഫ്സെക്രട്ടറി അനീറ്റ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: