ചാരുംമൂട്: അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടും നിയമം ലംഘിച്ചുള്ള വാഹനമോടിക്കല്‍ പതിവാകുന്നു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ വാഹനങ്ങള്‍ ഓടിക്കുന്നു. പുകവലി, വെറ്റില മുറുക്കാന്‍, ഹന്‍സ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നു.
മേഖലയിലെ പ്രധാന റോഡുകളിലെല്ലാം പോലീസും, മോട്ടോര്‍വാഹനവകുപ്പും പരിശോധന കര്‍ശനമാക്കിയെങ്കിലും നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ പരിശോധനകളില്‍ മാത്രം 220കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനക്കാര്‍ക്ക് എതിരെയുള്ളതാണെങ്കിലും അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, അപകടരമായ പാര്‍ക്കിംഗ് എന്നിവയ്ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരിചയ സമ്പന്നരല്ലാത്തവരുടെ വാഹനം ഓടിക്കലും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത തരത്തില്‍ ബസുകളില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യല്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, അന്ധര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരെ അര്‍ഹമായി രീതിയില്‍ പരിഗണിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെയും നിയമലംഘകരെ പിടികൂടുന്നതിനുമായി പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: