തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ ആദ്യ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിന തടവും പിഴയുമാണു ശിക്ഷ. കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെയെല്ലാം മൂന്നു വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. കേസില്‍ വാദം കേട്ട തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്. രഘുവാണു ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ജയചന്ദ്രനു ജീവപര്യന്തവും 50,000 രൂപ പിഴയുമാണു ശിക്ഷ.
രണ്ടാം പ്രതി കാരി സതീശന് മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കു ജീവപര്യന്തവും 55,000 രൂപ പിഴയും, 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്കു മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയുമാണു ശിക്ഷ. മണ്ണഞ്ചേരി സ്വദേശി നസീറിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 14 പ്രതികള്‍ക്കും മൂന്നു വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പോള്‍ വധക്കേസില്‍ 13 പ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ രാവിലെ കോടതി വിധിച്ചിരുന്നു. 14-ാം പ്രതി അനീഷിനെ തെളിവില്ലെന്നുകണ്ടു വിട്ടു.
കൊലപാതകം, സംഘംചേരല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. ഒന്നാം പ്രതി ജയചന്ദ്രന്, രണ്ടാം പ്രതി കാരി സതീഷ്, സത്താര്‍,സുജിത്ത്, ആകാശ് ശശിധരന്, ജെ. സതീഷ് കുമാര്‍, ആര്. രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ എന്നിവര്‍ക്കു കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണു കണ്ടെത്തിയത്. അബി,റിയാസ്, സിദ്ദിഖ്, ഇസ്മായേല്‍ എന്നീ പ്രതികള്‍ക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റമാണു തെളിഞ്ഞിട്ടുള്ളത്.
2009 ആഗസ്റ്റ് 21ന് രാത്രിയിലായിരുന്നു കൊലപാതകം.
മണ്ണഞ്ചേരി സ്വദേശി നസീറിനെ വധിക്കാന്‍ ലഭിച്ച ക്വട്ടേഷനു പോകുന്നതിനിടെയാണു ഗുണ്ടാ സംഘവും പോളുമായി വാക്കുതര്‍ക്കമുണ്ടായതും കൊലപ്പെടുത്തിയതുമെന്നാണു സിബിഐ കണ്ടെത്തിയത്. പോളിന്റെ വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചിരുന്നു. അപകട ശേഷം പോള്‍ വാഹനമോടിച്ച് രക്ഷപ്പെട്ടു. ഇതില്‍ രോഷം പൂണ്ട ഗുണ്ടാ സംഘം പോളിനെ പിന്തുടര്ന്ന് പൊങ്ങ ജ്യോതി ജംഗ്ഷനില്‍ വച്ച് തടഞ്ഞെന്നും തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ ഗുണ്ടകള്‍ പോളിനെ കുത്തിയെന്നുമാണ് കേസ്.
നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളെ ഓരോരുത്തരെയായി വിളിച്ച് അവര്‍ക്കെതിരെ തെളിഞ്ഞിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കിയ ശേഷമാണു കോടതി ശിക്ഷ വിധിച്ചത്.
കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. എന്നാല്‍ സിബിഐ ഇവരെ മാപ്പ് സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്കിയ മൊഴി. എന്നാല്‍ വ്യവസായ പ്രമുഖനായിരുന്ന പോള്‍ എം ജോര്‍ജിനൊപ്പം കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും എങ്ങനെയെത്തി എന്ന സംശയം ഇപ്പോഴും അവശേഷിക്കുകയാണ്. 2012 നവംബര്‍ പത്തൊന്പതിന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന്‍ പോയതിനും ചങ്ങനാശേരി ഗുണ്ടാ സംഘത്തിനെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സിബിഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു. ഏതെങ്കിലും വ്യവസായ വൈരമാണോ പോള്‍ ജോര്‍ജിന്റെ കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ആദ്യസംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: