ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സെറീന വില്ല്യംസ്, ദ്യോക്കോവിച്ച് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം വനിതാ വിഭാഗത്തില്‍ ഏഴാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിക്കും പുരുഷ വിഭാഗത്തില്‍ നാലാം സീഡ് ജപ്പാന്റെ കി നിഷികോരിയും ആദ്യ റൗണ്ടില്‍ പുറത്തായി. റാഫേല്‍ നദാല്‍, മാരിന് സിലിക്ക്, ഡേവിഡ് ഫെറര്‍ തുടങ്ങിയ പ്രമുഖരും ദ്യോക്കോക്കൊപ്പം പുരുഷ വിഭാഗം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. സെറീനക്ക് പുറമെ വീനസ് വില്ല്യംസ്, ആഗ്നിയേസ്ക റഡ്വാന്‍സ്ക, റോബര്‍ട്ട വിന്‍സി, യൂജിന്‍ ബുച്ചാര്‍ഡ് തുടങ്ങിയവരും വനിതാ വിഭാഗം രണ്ടാം റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ദ്യോക്കോവിച്ച് ബ്രസീലിന്റെ ജോ സൗസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിക്ക് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 6-1, 6-1, 6-1 എന്ന സ്കോറിനായിരുന്നു ദ്യോക്കോയുടെ വിജയം. അതേസമയം നാലാം സീഡ് കി നിഷികോരി ഫ്രഞ്ച് താരം ബനോയിറ്റ് പെയ്റയോട് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. അഞ്ച് സെറ്റ് നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 6-4, 3-6, 4-6, 7-6 (8-6), 6-4 എന്ന സ്കോറിനായിരുന്നു നിഷികോരിയുടെ പരാജയം. എട്ടാം സീഡ് റാഫേല്‍ നദാല്‍ 6-3, 6-2, 4-6, 6-4 എന്നക്രമത്തില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്കിനെ കീഴടക്കി മുന്നേറി. ഏഴാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ മോള്‍ഡോവ താരം റാഡു അല്‍ബോട്ടിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി രണ്ടാം റൗണ്ടിലെത്തി. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് ഫെറര്‍ മത്സരം സ്വന്തമാക്കിയത്. സ്കോര്‍: 4-6, 7-5, 6-1, 6-0. ഒമ്പതാം സീഡ് മാരിന് സിലിക്ക് യോഗ്യതാ റൗണ്ട് കടന്നെത്തിയ അര്‍ജന്റീനന്‍ താരം ഗ്വിഡോ പെല്ലെയെ 6-3, 7-6 (7-3), 7-6 (7-3) എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മുന്നേറി. 10-ാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക്, 17-ാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ്, 19-ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, ജെര്‍മി ചാര്‍ഡി, സ്പാനിഷ് താരം ടോമി റോബ്രഡോ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ് റഷ്യന്‍ താരം വിതാലി ഡിയാചെന്കോയെ മറികടന്നാണ് രണ്ടാം റൗണ്ടിലെത്തിയത്. ആദ്യ 6-0ന് സ്വന്തമാക്കിയ സെറീന രണ്ടാം സെറ്റില്‍ 2-0ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ എതിരാളി പിന്മാറുകയായിരുന്നു. അതേസമയം കിരീട പ്രതീക്ഷയുമായി ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ സെര്‍ബിയന്‍ താരം അനാ ഇവാനോവിക് ആദ്യ റൗണ്ടില്‍ പുറത്ത്. ലോക അമ്പതാം റാങ്കുകാരി സ്ലോവാക്യയുടെ ഡോമിനിക സിബുല്കോവയോട് 6-3, 3-6, 6-3 നാണ് ഇവാനോവിക് പരാജയമറിഞ്ഞത്. 12-ാം സീഡ് ബെലിന്‍ഡ ബെന്‍സിക്ക് 6-1, 6-2 എന്ന സ്കോറിന് ബള്‍ഗേറിയന്‍ താരം സെസില്‍ കരാറ്റന്ച്ചേവയെ കീഴടക്കി. 23-ാം സീഡായ വീനസ് വില്ല്യംസ് ഒന്നാം റൗണ്ടില്‍ പ്യൂട്ടോറിക്കയുടെ മോണിക്ക പ്യൂഗിനെ ടൈബ്രേക്കര്‍ സെറ്റിലാണ് മറികടന്നത്. സ്കോര്‍: 6-4, 6-7 (7-9), 6-3. പത്താം സീഡ് സ്പാനിഷ് താരം കാര്‍ലേ സുവാരസ് നവാരോയും ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. ചെക്ക് താരം ഡെനിസ അലര്ട്ടോവയാണ് നവാരോയെ 6-1, 7-6 (7-5) എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. അതേസമയം 25-ാം സീഡ് യൂജിന്‍ ബുച്ചാര്‍ഡ്, റഷ്യന്‍ താരം അനസ്താസിയ പാവ്ല്യുചെങ്കോ, അമേരിക്കന്‍ താരം മാഡ്സണ്‍ കെയ്സ് തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: