പള്ളുരുത്തി: ഉത്രാട തലേന്നാള്‍ ഉണ്ടായ ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തുമ്പോള്‍ 1980 മാര്‍ച്ച് 19ന് കല്ലഞ്ചേരിക്കായലിലുണ്ടായ ബോട്ടു ദുരന്തം സമീപ ജലദുരന്തങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ നേര്‍ച്ചസദ്യ തിരുനാളില്‍ പങ്കെടുത്തു മടങ്ങുന്നവരായിരുന്നു അന്ന് അപകടത്തില്‍ മരിച്ച 30 പേരും ദുരന്തം പല കുടുംബങ്ങളെ വേരോടെ പിഴുതെറിയുകയായിരുന്നു. മറ്റു ചിലരുടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെടുത്തി. അഛനും അമ്മയും നഷ്ടപ്പെട്ട പിഞ്ചു ബാല്യങ്ങള്‍ അനാഥാലയങ്ങളില്‍ വളരേണ്ടി വന്നുവെന്നുള്ളത് ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.കണ്ണമാലി ദുരന്തം നടന്നിട്ട് 35 വര്‍ഷമായി. റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതം കുറവായതിനാല്‍ ഏറെ പേരും അക്കാലത്ത് ജലഗതാഗതമാണ് ആശ്രയിച്ചിരുന്നത്. മൂന്ന് സ്വകാര്യ ബോട്ടുകളാണ് കണ്ണമാലി തിരുനാളിന് പ്രത്യേകമായി സര്‍വ്വീസ് നടത്തിയിരുന്നത്. അപകടത്തില്‍ പെട്ട സെന്റ് :സേവ്യര്‍ എന്ന ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റി വെച്ചിരുന്നതാണ്. കണ്ണമാലി തിരുനാളിന് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിനായി കായലില്‍ ഇറക്കുകയായിരുന്നു.
ദുരന്തം നടന്ന ദിവസം ഉച്ചതിരിഞ്ഞ് 2.30 ഓടെ ബോട്ട് കണ്ണമാലിയില്‍ നിന്നും യാത്ര തിരിച്ചു. രണ്ടു ബോട്ടുകളില്‍ കയറാവുന്ന ആളുകള്‍ അന്ന് അപകടത്തില്‍ പെട്ട ബോട്ടില്‍ ഉണ്ടായിരുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. 2.45 ഓടെ കല്ലഞ്ചേരിപുറം കായലില്‍ എത്തിയ ബോട്ട് മറിയുകയായിരുന്നു. ആധുനിക കാലഘട്ടത്തിന്റെ സൗകര്യങ്ങളുടെ കുറവും ,ബോട്ടു മറിഞ്ഞത് നടുക്കായലില്‍ ആയതിനാലും അപകടവിവരം കരയിലുള്ളവര്‍ അറിയുന്നതും ഏറെ സമയം കഴിഞ്ഞാണ്. 35 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ടി വരുന്നത് ഒരു വിളിപ്പാടകലെ മാത്രം നടന്ന ഫോര്‍ട്ടുകൊച്ചി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: