പാറ്റ്ന: 25 കൊല്ലങ്ങളായി മാറി മാറി ഭരിക്കുന്നവര്‍ ബീഹാരുകാരെ വിഡ്ഢികളാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാല്‍ 25 വര്‍ഷത്തിനു ശേഷം ബീഹാറിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ഇനി എത്ര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഒരുമിച്ചു ശ്രമിച്ചാലും ബിഹാറിലെ ബിജെപിയുടെ വിജയത്തെ തടസ്സപ്പെടുത്താനാവില്ലെന്നും മോദി പറഞ്ഞു. ഭഗല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെയുള്ള വരവ് ചെലവ് പരസ്യമാക്കും. എന്നാല്‍ 25 കൊല്ലം ഭരിച്ചവര്‍ ഇതിന് തയ്യാറാണോ എന്നും മോദി ചോദിച്ചു. വൈദ്യുതിയും വികസനവുമെവിടെയെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കണം.
25 വര്‍ഷം ബിഹാര്‍ ഭരിച്ചവര്‍ സംസ്ഥാനത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ തയാറല്ല. അതിനുപകരം ഞാന്‍ എന്തൊക്കെ ചെയ്തുവെന്നാണ് ചോദിക്കുന്നത്. ഇതു നിങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്നോട് ചോദിച്ചില്ല. ഇപ്പോള്‍ മറുപടി പറയേണ്ടത് അവരാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങളെ മണ്ടന്മാരാക്കാനാണ് ചില നേതാക്കള്‍ ഇപ്പോഴും ശ്രമിക്കുന്നത്.
ജെ.പി നാരായണന്റെയും ലോഹ്യയുടെയും പ്രത്യയ ശാസ്ത്രത്തെ നിതീഷും ലാലുവും കൈയ്യൊഴിഞ്ഞു. ജെ.പിയെ കൊന്നവര്‍ക്കൊപ്പമാണ് നിതീഷിന്റെ കൂട്ടെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. താന്‍ ബിഹാര്‍ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം പ്രതിപക്ഷം തുടര്‍ച്ചയായി അതിനെ കുറ്റപ്പെടുത്തുകയാണ്. ഇനി ജനങ്ങള്‍ അതൊരിക്കലും അംഗീകരിക്കില്ല. ലോകത്തില്‍ വച്ച് ഏറ്റവും ബുദ്ധിമാന്മാരായ ജനങ്ങളാണ് ബിഹാറിലുള്ളതെന്നും മോദി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: