തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളും കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയും നടത്തിയ പണിമുടക്ക് ദേശീയതലത്തില്‍ പൊളിഞ്ഞു. ബിഎംഎസ് വിട്ടുനിന്ന പണിമുടക്ക് കേരളത്തില്‍ ഭാഗികം. പശ്ചിമ ബംഗാളില്‍ പണിമുടക്കിയവര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. കേരളത്തില്‍ പലയിടങ്ങളിലും പണിമുടക്കുകാര്‍ വാഹനങ്ങള്‍ തടയുകയും ജോലിക്കെത്തിയവരെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. ട്രെയിനുകളിലും വിമാനങ്ങളിലും എത്തിയവര്‍ വീടുകളില്‍ എത്താന്‍ വഴിയില്ലാതെ, ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ വലഞ്ഞു.
കേരളത്തില്‍ പണിമുടക്കിന് സര്‍ക്കാര്‍ പിന്തുണയുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും നിരത്തിലിറങ്ങിയില്ല. എന്നാല്‍, ടൂവീലറുകളും കാറുകളും അടക്കമുള്ള ധാരാളം സ്വകാര്യ വാഹനങ്ങള്‍ ഇടതുവിലക്ക് ലംഘിച്ച് റോഡിലിറക്കി. അക്രമമുണ്ടാകുമെന്നും കടകള്‍ തല്ലിത്തകര്ക്കുമെന്നുമുള്ള ഭയം കാരണം കടകമ്പോളങ്ങള്‍ തുറന്നില്ല.
വയനാട് അമ്പലവയലില്‍ പണിമുടക്കുകാര്‍ അധ്യാപകനെയും ക്ലര്‍ക്കിനെയും മര്‍ദ്ദിച്ചു, അധ്യാപികമാരെ അസഭ്യം വിളിച്ചു. പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്കെത്തിയ അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യപകന് രാജേഷ്, ക്ലര്‍ക്ക് നിധീഷ് എന്നിവരെ രാവിലെ 9.30ഓടെ സ്കൂളിലെത്തിയ അമ്പതോളം വരുന്ന സമരാനുകൂലികളാണ് മര്‍ദ്ദിച്ചത്. സ്കൂളില്‍ നിന്ന് അധ്യാപകരെയും ജീവനക്കാരെയും പുറത്താക്കി സമരാനുകൂലികള്‍ സ്കൂള്‍ പൂട്ടിയതായും ഇവര്‍ ആരോപിച്ചു. പ്രകടനക്കാര്‍ ആദ്യം ക്ലര്‍ക്ക് നിതീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇത് തടയാന്‍ എത്തിയപ്പോഴാണ് ഹൈസ്കൂള്‍ വിഭാഗം അധ്യാപകന് രാജേഷിനു മര്‍ദ്ദനമേറ്റത്. രാജേഷ് അമ്പലവയല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അമ്പലവയല്‍ പോലീസ് കേസെടുത്തു.
റാന്നി പഴവങ്ങാടി പോസ്റ്റ്് ഓഫീസ് സമരാനുകൂലികള്‍ തകര്‍ത്തു. രാവിലെ 10 മണിക്ക് പ്രകടനമായെത്തിയവരാണ് പോസ്റ്റ് ഓഫീസ് ആക്രമിച്ചത്. ജനലുകളും മറ്റും അവര്‍ തകര്‍ത്തു. റാന്നി കരികുളം സ്വദേശി സുകുമാരനെ പോലീസ് അറസ്റ്റു ചെയ്തു. അടൂരിനു സമീപം കടമ്പനാട്ടും സമരാനുകൂലികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൃഷിഭവന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയ സമരക്കാര്‍ പ്രകോപനം സൃഷ്ടിച്ചു. തുടര്‍ന്ന് ഓഫീസ് അടച്ചു. കടമ്പനാട്ട് പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയവരെ പണിമുടക്കുകാര്‍ ഓഫീസില്‍ പൂട്ടിയിട്ടാണ് പ്രതികാരം തീര്‍ത്തത്. ആലപ്പുഴ തലവടിയില്‍ ഡോക്ടര്‍മാരും മറ്റുമെത്തിയ ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞു. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. സെക്രട്ടറിയേറ്റില്‍ 1,030 ജീവനക്കാര്‍ എത്തി.
ഇടതു, കോണ്‍ഗ്രസ് പണിമുടക്ക് ദല്‍ഹി, മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളെ അല്‍പ്പം പോലും ബാധിച്ചില്ല. ബാങ്കിങ്, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഹാജര്‍ അല്‍പ്പം കുറവ്.
പണിമുടക്ക് ഭാഗികമായിരുന്ന പശ്ചിമ ബംഗാളില്‍ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. മുര്‍ഷിദാബാദില്‍ അക്രമം അഴിച്ചുവിട്ട സിപിഎമ്മുകാരും തൃണമൂല്‍ കോണ്‍ഗ്രസുകാരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. കല്ലേറില്‍ ഇടതുപക്ഷ നേതാവ് മൊയ്നുള്‍ ഹസനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ദ്രുതകര്മ്മസേനയെത്തിയാണ് അക്രമികളെ തുരത്തിയത്. നോര്‍ത്ത് പര്‍ഗാന 24ല്‍ ഇടതുപക്ഷക്കാര്‍ ട്രെയിന്‍ തടഞ്ഞത് സംഘര്‍ഷത്തിലാണ് കലാശിച്ചത്.പോലീസ് സമരാനുകൂലികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. പലയിടങ്ങളിലും അക്രമികള്‍ വാഹനങ്ങള്‍ തകര്‍ത്തു. ബംഗാളില്‍ പലയിടങ്ങളിലും സിപിഎമ്മുകാരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: