ആലപ്പുഴ: പരിശോധന കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും പെര്മിറ്റിനത്തിലുള്ള മണ്ണെണ്ണ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.
15 വര്‍ഷം വരെ പഴക്കമുള്ള എന്‍ജിനുകളുടെ പരിശോധനയാണു നടന്നത്. 15 വര്ഷത്തിലോറെ പഴക്കമുള്ള എന്‍ജിനുകള്‍ക്കു പെര്‍മിറ്റിനത്തില്‍ മണ്ണെണ്ണ നല്കേണ്ടൈന്നാണ് തീരുമാനം.എന്നാല്‍ പെര്‍മിറ്റ് മണ്ണെണ്ണ വിതരണം ഇതുവരെ സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. 12 എച്ച്പിക്കു 135 ലിറ്ററും 9.9 എച്ച്പിക്കു 129 ഉം 25 എച്ച്പിക്കു 179 ലിറ്റര്‍ മണ്ണെണ്ണയുമാണ് അനുവദിച്ചിരിക്കുന്നത്. ഇപ്രകാരം സര്‍ക്കാര്‍ നല്കുന്ന മണ്ണെണ്ണ വള്ളമുടമകള്ക്കു രണ്ടോ മൂന്നോ ദിവസംപോലും തികയാറില്ല.
മറ്റുദിവസങ്ങളില്‍ ആവശ്യമായ മണ്ണെണ്ണ ഇവര്‍ക്കു കരിഞ്ചയില്‍ നിന്നും വാങ്ങേണ്ടിവരുന്നു. പെര്‍മിറ്റിനത്തില്‍ 16.50 രൂപ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്കു ലഭിക്കുമ്പോള്‍ കരിഞ്ചന്തയില്‍ 60 മുതല്‍ 80 രൂപവരെ ഈടാക്കും. പലപ്പോഴും വള്ളവും മറ്റുമത്സ്യബന്ധന ഉപകരണങ്ങളും മത്സ്യഫെഡില്‍ നിന്നോ മറ്റോ വായ്പയെടുത്തായിരിക്കും തൊഴിലാളികള്‍ എടുക്കുക. ഇതിന്റെ തവണ അടക്കാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണു മണ്ണെണ്ണക്കായി അധികതുക കണ്ടെത്തേണ്ടത്.
പലപ്പോഴും മത്സ്യബന്ധനത്തിനു പോയാലും നിരാശയായിരിക്കും ഫലം. ഇതിനാല്‍ ഒടുവില്‍ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും. സര്‍ക്കാര്‍ പ്രഖ്യാപിച്ച മണ്ണെണ്ണ കൃത്യമായി ലഭിച്ചാല്‍ ഒരു പരിധിവരെ ആശ്വാസമാകും.ഇതുകൂടാതെ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ അളവ് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയരുന്നു.സമീപജില്ലകളില്‍ പെര്‍മിറ്റിനത്തില്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചെങ്കിലും ജില്ലയില്‍ ഇതുവരെ ആരംഭിക്കാത്തത് അധികൃതരുടെ വീഴ്ച മുലമാണെന്ന് വ്യക്തമായിരിക്കുകയാണ്.
മണ്ണെണ്ണ ന്യായവിലയ്ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ ബങ്കുകള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലും പ്രതീക്ഷയ്ക്ക് വകയില്ല. നിലവില്‍ വളഞ്ഞവഴിയില്‍ ബങ്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമായിട്ടില്ല. മറ്റൊരെണ്ണം അര്‍ത്തുങ്കലില്‍ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. എല്ലാ തീരദേശഗ്രാമങ്ങളിലും ബങ്കുകള്‍ തുടങ്ങുകയും ആവശ്യത്തിന് മണ്ണെണ്ണ വിതരണം ചെയ്യണമെന്നുമാണ് ആവശമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: