തിമര്ത്തുപെയ്യുന്നമഴക്കാലം. ഭാരതപ്പുഴയോരത്തുള്ള കല്ലൂര്മനയില് ഒരു അടിയന്തിരത്തിനുളളള ഒരുക്കം നടക്കുന്നു. ഭൃത്യന്മാര് പന്തല്കെട്ടുന്നതിരക്കില്. മഴയുടെ ഭീഷണിയില്‍നിന്ന് രക്ഷനേടുന്നതിന് ചോരാപ്പന്തല്‍ തീര്‍ക്കുകയാണവര്‍. ഇതെല്ലാം കണ്ടിരുന്ന മനയിലെ കാരണവര്‍ ആരാഞ്ഞു. ”എന്തിനാ ചോരാപ്പന്തല്‍? വിരിപ്പന്തല്‍ മതി.” ”തമ്പുരാന് മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാം. നമ്മളായിട്ട് പരീക്ഷിക്കണോ”? പണിക്കാരന് നമ്പൂരിപ്പാടിനോട് ഭവ്യതയില്‍ ഉണര്‍ത്തിച്ചു. ‘ഒരുമഴയും നമ്മേബാധിക്കില്ല. തീര്‍ച്ച’. ഭാരതപ്പുഴയാണെങ്കില് നിറഞ്ഞ് ഒഴുകുന്നു. നമ്പൂതിരിപ്പാടാണെങ്കില്‍ പേരെടുത്ത മന്ത്രവാദിയാണ്. ഒരാളും അദ്ദേഹത്തിനെതിരെ ഒന്നുമിണ്ടാന്പോലും ധൈര്യപ്പെട്ടില്ല.
അടിയന്തിരത്തിന് ഓരോനാട്ടില്നിന്നുമായി നിരവധിപേര്‍ എത്തിച്ചേര്‍ന്നിരുന്നു. പന്തല്കണ്ടിട്ട് സംശയം വിടാതെ പലരും ചോദിച്ചു. ഈ മിഥുനം കര്‍ക്കിടകത്തില്‍ എന്താ ഇവിടെ ഇങ്ങനെയൊരു വിരിപ്പന്തല്‍ കെട്ടിയിരിക്കുന്നത്. വന്നവര്‍ക്കെല്ലാം വേറെ ഒന്നും ചോദിക്കാനില്ല.സംസാരവിഷയം മുഴുവന്‍ ഈപന്തല്തന്നെ.
വിശേഷത്തിന്റെ രണ്ട്നാള്‍ മുമ്പുവരെ മഴതിമര്ത്തുപെയ്തു. ആളുകള്‍ക്കുമുന്നില്‍ തന്റെ നിശ്ചയ ദാര്‍ഢ്യം പാളിപ്പോവുമോ എന്ന് തിരുമേനിയ്ക്കും ശങ്കതോന്നിത്തുടങ്ങി. ഒടുവില്‍ മറ്റൊന്നും നോക്കാതെ തേവാരപ്പുരയില്കയറി. മനസ്സുചുട്ടു പ്രാര്‍ത്ഥിച്ചു. പൂജാദ്രവ്യങ്ങള്‍ മുറയ്ക്ക് പരികര്‍മ്മികള്‍ എത്തിച്ചു തുടങ്ങി. കുറെകഴിഞ്ഞപ്പോള്‍ ജടാധാരിയായി നീല പതക്കമുള്ള മാലധരിച്ച് കൈയില്‍ ചൂരലുമായി കറുപ്പുടുത്ത സാക്ഷാല്‍ അയ്യപ്പന്, നമ്പൂതിരിപ്പാടിനുമുന്നില് പ്രത്യക്ഷനായി. ”വിശേഷിച്ചെത്തിയവര്ക്കുമുന്നില് എന്നെ അപഹാസ്യനാക്കല്ലേ എന്റെ ശാസ്താവേ” എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് സാഷ്ടാംഗം പ്രണമിച്ചു. ”ഹേ അങ്ങാണെങ്കില്‍ നല്ല കവി. ഒരുശ്ലോകം എഴുതി പുഴയിലിട്ടാല്പോരെ എല്ലാം ഭംഗിയായിനടക്കും.” ഇതുപറഞ്ഞ് സ്വാമി അപ്രത്യക്ഷനായി. ഉടനെതന്നെ കല്ലൂര്നമ്പൂതിരിപ്പാട്് കവിതയും തീര്‍ത്ത് പുഴയിലൊഴുക്കി.
കല്ലൂര്‍ വിപ്രനെഴുത്തു പാര്‍ശ്വഗതരാം
ഭൂതങ്ങള്‍ വായിച്ചുടന്‍
ചൊല്ലേറുന്നൊരു ചമ്രവട്ടപതിയോ-
ടിപ്പോള്‍ ധരിപ്പിക്കുവാന്‍
വല്ലാതേ മഴ പെയ്തിടുന്നതഖിലം
മാറ്റിത്തരേണം ഭവാന്
വെല്ലംകൊണ്ടു ചതുര്ശ്ശതത്തെ
വിരവോടെന്നാല് കഴിപ്പിക്കുവന്.
മഴയെല്ലാം വന്നപോലെ പോയി. ചുറ്റുപാടും മഴപെയ്തിട്ടും. മനയുടെ പരിസരത്തൊന്നും മഴയുടെ ലാഞ്ഛനപോലും ഉണ്ടായില്ല. തന്നെയുമല്ല. കുറച്ചുകാലം കഴിഞ്ഞാണ് മഴ ആപ്രദേശത്ത് പെയ്തതുതന്നെ. ചമ്രവട്ടത്തെ അയ്യപ്പസ്വാമിയ്ക്ക് പുഴനിറഞ്ഞ് കിടക്കുമ്പോള്‍ മാലകെട്ടി ഒഴുക്കി വിടുന്നത് ഇന്നും ഭക്തരുടെ വിശ്വാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: