കൊളംബോ: ശ്രീലങ്കക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മക്ക് ഒരു മത്സരത്തില്‍ വിലക്ക്. ഇതോടെ ഇഷാന്തിന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമാകും. ഇഷാന്തിന് പുറമെ ശ്രീലങ്കന്‍ താരം ദിനേശ് ചണ്ഡിമലിനും ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്ക്. ഇരുവരെയും കൂടാതെ ലങ്കന്‍ താരങ്ങളായ ധമിക പ്രസാദിനും തിരുമന്നെയ്ക്കും മാച്ച് ഫീസിന്റെ 50 ശതമാനം പിഴയുമിട്ടിട്ടുണ്ട്.
അവസാന ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 76 ഓവറില്‍ ഇഷാന്ത് ശര്‍മ ബാറ്റ് ചെയ്യുമ്പോള്‍ ധമിക പ്രസാദ് തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞതിനെ തുടര്‍ന്നാണ് താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തലയ്ക്കെറിയാന്‍ ആംഗ്യം കാണിച്ച് ഇഷാന്തും പ്രതികരിച്ചതോടെ സംഭവം വാക്കേറ്റത്തിലെത്തി. ഇതിനിടെ പ്രശ്നത്തിലിടപെട്ട ദിനേശ് ചണ്ഡിമല്‍ ഇഷാന്തിനടുത്തെത്തി ജഴ്സില് തട്ടി പോവുകയും ചെയ്തു. ഇതോടെ അശ്വിന് അമ്പയര്‍മാരോടു പരാതി ഉന്നയിച്ചു. ശ്രീലങ്കന്‍ നായകന് എയ്ഞ്ചലോ മാത്യൂസിനെ വിളിച്ച അമ്പയര്‍മാര്‍ താരങ്ങളെ അടക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അച്ചടക്ക ലംഘനത്തിന് ഇഷാന്തിന് മാച്ച് ഫീസിന്റെ 65 ശതമാനവും തിരുമന്നെയ്ക്ക് 20 ശതമാനവും പിഴ ലഭിച്ചിരുന്നു. ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റില്‍ ഇഷാന്ത് 200 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
65 ടെസ്റ്റുകളിലെ 114 ഇന്നിങ്സുകളില്‍ നിന്നാണ് ഇഷാന്ത് ഈ നേട്ടത്തിലെത്തിയത്. 2007 മെയില്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു ഇശാന്തിന്റെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം. ഏഴ് തവണ അദ്ദേഹം അഞ്ച് വിക്കറ്റ്നേട്ടവും ഒരിക്കല്‍ പത്ത് വിക്കറ്റ് നേട്ടവും ഇഷാന്ത് സ്വന്തമാക്കിയിട്ടുണ്ട്. 74 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഇഷാന്തിന്റെ ടെസ്റ്റിലെ മികച്ച പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: