കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസിനായുള്ള മുസ്ലിം ലീഗ് സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ ഒരു കോടി രൂപ അനുവദിക്കുമെന്നും ഇവിടെ വരുംവര്‍ഷങ്ങളിലും ക്യാമ്പ് തുടരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള (സിയാല്‍) ത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ യാത്രാവിമാനം ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തുന്നതായി കഴിഞ്ഞ ജൂണ്‍ 14ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്തവണ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഇതിന്റെ മറവില്‍ ഹജ്ജ് ക്യാമ്പ് സ്ഥിരമായി നെടുമ്പാശ്ശേരിയിലെത്തിക്കാനാണ് ലീഗിന്റെ ശ്രമം.
മുസ്ലിം സംഘടനകള്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും ചില വ്യവസായ പ്രമുഖര്‍ക്ക് വേണ്ടിയാണ് ലീഗിന്റെ നീക്കം. കരിപ്പൂരിലെ സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും നെടുമ്പാശ്ശേരിയില്‍ ക്യാമ്പ് തുടരുകയെന്നും ഇത് മധ്യ തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മധ്യ കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ കരിപ്പൂരില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഹജ്ജ് ഹൗസ് ഉണ്ട്.
തീര്‍ത്ഥാടകരുടെ സൗകര്യമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ തിരുവനന്തപുരത്താണ് ഇനി ചെയ്യേണ്ടതെന്നും മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് നിര്‍മ്മിക്കുമെന്ന മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്കെതിരെ നേരത്തെ വിവിധ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കുന്നതിനാണ് നീക്കമെന്ന് ആരോപിക്കപ്പെടുന്നു. സിയാലില്‍ ഓഹരിയുള്ള ലീഗിലെ വ്യവസായ പ്രമുഖര്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: