കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ അത്യാധുനിക റഡാര്‍ സമുച്ചയത്തിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായുള്ള കാലാവസ്ഥ നിരീക്ഷണവും വിശകലനവും കേരളപ്പിറവി ദിവസമായ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അറിയിച്ചു.
തലേ ആഴ്ചയിലെ കാലാവസ്ഥാ വിശകലനവും വരാനിരിക്കുന്ന ആഴ്ചയിലെ കാലാവസ്ഥാ നിരീക്ഷണവും അടങ്ങിയ പ്രതിവാര കാലാവസ്ഥാ ബുള്ളറ്റിന് സര്‍വ്വകലാശാലാ വെബ്സൈറ്റിലും റഡാര്‍ കേന്ദ്രത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്.
അതിനിടെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ 20 കോടി രൂപ സഹായത്തോടെ കൊച്ചി സര്‍വ്വകലാശാലയില്‍ നിര്‍മ്മിച്ചുവരുന്ന സ്ട്രാറ്റോസ്ഫെറിക്-ട്രോപ്പോസ്ഫെറിക് റഡാര്‍ സംവിധാനം ആറുമാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാവുമെന്ന് കുസാറ്റ് സന്ദര്‍ശിച്ച കേന്ദ്രസംഘം വിലയിരുത്തി. റഡാര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്ണമാക്കാന് നാലുകോടി രൂപകൂടി അനുവദിക്കാനും ഉന്നതതല സംഘം തീരുമാനിച്ചു.
ഡോ.ബി.എം. റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം റഡാര്‍ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയെന്നും നിശ്ചിത റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ എസ് ആന്റ് ടി റഡാറായിരിക്കും കുസാറ്റിലേതെന്ന് വ്യക്തമാക്കിയതായും റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. മോഹന്‍കുമാര്‍ അറിയിച്ചു. 205 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്റിലാണ് കുസാറ്റ് റഡാര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: