കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചില തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ ജനജീവിതം ദുരിതപൂര്‍ണമാക്കി. സ്വകാര്യബസ്സുകളൂം കെഎസ്ആര്‍ടിസിയും സര്‍വീസും നടത്താത്തതാണ് ജനത്തെ വലച്ചത്. എന്നാല്‍ വ്യവസായ ജില്ല പണിമുടക്കിനോട് മുഖംതിരിച്ച നിലയിലായിരുന്നു. കൊച്ചി കപ്പല്‍ശാല, കാക്കനാട് ഇന്‍ഫോപാര്‍ക്ക്, കാക്കനാട് പ്രതേ്യക സാമ്പത്തിക മേഖല എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചില്ല. കൊച്ചി കപ്പല്‍ശാലയില്‍ 80 ശതമാനം പേരും ജോലിക്കെത്തി.
ഐടി മേഖലയില്‍ ഹാജര്‍നില 90 ശതമാനമാണ്. കൊച്ചി റിഫൈനറിയിലും ഭൂരിഭാഗം പേരും ജോലിക്കെത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എഫ്എസിടി, എച്ച്ഐഎല്‍, എച്ച്എംടി, എഫ്സിഐ, ഐആര്‍ഇ എന്നിവിടങ്ങളിലും പണിമുടക്ക് ഭാഗികമായിരുന്നു. ആലുവ വ്യവസായ മേഖലയില്‍ പണിമുടക്ക് ഏശിയില്ല. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ടെല്‍ക്, ട്രാക്കേ കേബിള്‍സ്, കാംകോ, കെല്, ടിസിസി എന്നിവിടങ്ങളിലും പണിമുടക്കിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല. ജില്ലാ ഭരണസിരാകേന്ദ്രമായ കാക്കനാട് കളക്ടറേറ്റില്‍ 60 ശതമാനത്തോളം ജീവനക്കാര്‍ ഇന്നലെ ജോലിക്കെത്തി. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളായ സിഎംആര്‍എല്‍, അപ്പോളോ ടയേഴ്സ്, ഹിന്‍ഡാല്‍ക്കോ, ശ്രീശക്തി പേപ്പര്‍മില്‍, എവിടി എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചില്ല. ഇവിടങ്ങളില്‍ ഭൂരിഭാഗം തൊഴിലാളികളും ജോലിക്കെത്തിയിരുന്നു. ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രമാണ് പണിമുടക്ക് കുറച്ചെങ്കിലും ബാധിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ഒാഫീസുകള്‍ എല്ലാംതന്നെ തുറന്നുപ്രവര്‍ത്തിച്ചു. ചിലയിടങ്ങളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. ട്രെയിന്‍ സര്‍വീസുകളെ പണിമുടക്ക് ഒരുതരത്തിലും ബാധിച്ചില്ല.
കൊച്ചി നഗരത്തില്‍ സമരാനുകൂലികള്‍, തുറന്നുപ്രവര്‍ത്തിച്ച ഒരു കട തല്ലിത്തകര്‍ത്തു. ഹൈക്കോടതി ജംഗ്ഷനില്‍ ജൂസ്സ്റ്റാളാണ് തല്ലിത്തകര്‍ത്തത്. നോര്‍ത്തില്‍ രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് എത്തി സമരക്കാരെ പിരിച്ചുവിട്ടു. കൊച്ചി നഗരത്തെ കൂടാതെ സമീപനഗരങ്ങളായ ആലുവ, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളിലും പണിമുടക്ക് ഭാഗികമായിരുന്നു.
സ്വകാര്യബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്താത്തത് ജനങ്ങളെ ഏറെ വലച്ചു. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്വേസ്റ്റേഷനുകളില് എത്തിയ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. ഓട്ടോറിക്ഷ ടാക്സി തൊഴിലാളികള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ തയ്യാറാകാത്തതിനാല്‍ ദൂരെ സ്ഥലത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ചിലരെ പോലീസ്വാഹനങ്ങളില് വീട്ടില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടസംകൂടാതെ സഞ്ചരിച്ചു. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും സ്വകാര്യവാഹനങ്ങള്‍ ഓടിയിരുന്നു. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ ഭാഗികമായിട്ടേ തുറന്നുപ്രവര്ത്തിച്ചുള്ളൂ. പണിമുടക്ക് മെട്രോ നിര്‍മാണത്തെ തടസപ്പെടുത്തി.
ഇതിനിടെ തൊഴിലാളിസംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങൡ മിക്കതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും മറ്റുള്ളവയോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചില തൊഴിലാളിസംഘടനകള്‍ നടത്തിയ ജനദ്രോഹ പണിമുടക്ക് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബിഎംഎസ് പണിമുടക്കില്‍നിന്നും വിട്ടുനിന്നു. സിഐടിയു, ഐഎന്ടയുസി, എഐടിയുസി, എച്ച്എംഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ദേശീയ പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: