പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വഴിപാട് നടത്തുവാന്‍ എത്തുന്ന ഭക്തരെ ക്ഷേത്ര ജീവനക്കാര്‍ അവഹേളിക്കുന്നതായി പരാതി.
കഴിഞ്ഞ ഉത്രാടദിവസം രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന കുടുംബം വാഴക്കുല നടയ്ക്കല്‍ കാഴ്ചവച്ചു. തൊഴുത് പ്രദക്ഷിണം ചെയ്ത് വന്നപ്പോള്‍ താന്‍ കാഴ്ചവെച്ച കുല കാണുന്നില്ല. ചുറ്റും നോക്കിയപ്പോള്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ പുറത്തുകൊണ്ടുപോയി ലേലം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഈ അനീതിയെ ഭക്തന് ചോദ്യം ചെയ്തു. അപ്പോള്‍ ജീവനക്കാരന് പറഞ്ഞത് ഇവിടുത്തെ രീതി ഇതാണെന്നാണ്. സൗകര്യമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുവന്നാല്‍ മതി. തങ്ങള്‍ക്ക് ഇത്രയൊക്കെ പറ്റൂ. പരാതിവല്ലതുമുണ്ടെങ്കില് മുകളില്പ്പോയി ബോധിപ്പിച്ചോളൂ എന്നുപറഞ്ഞ് ഭക്തരെ ആക്ഷേപിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ദേവസ്വം പറവൂര്‍ സബ് ഗ്രൂപ്പ് അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മന്നം സ്വദേശിയായ ജയകൃഷ്ണന്.
തെക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭക്തരെക്കൊണ്ട് ഏറെ തിരക്കുള്ള ക്ഷേത്രമാണ്. ദിനംപ്രതി ധാരാളം ഭക്തര്‍ പല സാധനങ്ങളും നടയ്ക്കല്‍ കാഴ്ചവെക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം സാധനങ്ങള്‍ സ്ഥിരമായി ലേലം വിളിച്ചെടുക്കുന്ന ആളുകളുണ്ട്. ഇവരും ക്ഷേത്രജീവനക്കാരും തമ്മിലുള്ള ധാരണയുടെ പുറത്താണ് തുച്ഛമായ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം കമ്മീഷന് ക്ഷേത്രജീവനക്കാര്‍ക്ക് കിട്ടുന്നുണ്ടെന്നാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: