കാറല്‍ മാര്‍ക്സിനെ കമ്മ്യൂണിസ്റ്റാക്കുന്നതുപോലെയും കാളിദാസനെ കവിയാക്കുന്നതുപോലെയും മഹാത്മാഗാന്ധിയെ അഹിംസാവാദിയാക്കുന്നതുപോലെയുമാണ് ശ്രീനാരായണഗുരുദേവനെ ഹിന്ദുവാക്കുന്നതും! മാര്‍ക്സിനെ ആരും കമ്മ്യൂണിസ്റ്റാക്കേണ്ടതില്ല. കാരണം അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റാണ്. കാളിദാസനെ കവിയാക്കുന്നതും ഇതുപോലെയാണ്.
ഗാന്ധിജിയെ അഹിംസാവാദിയാക്കാന് ശ്രമിക്കുന്നവര്‍ക്ക് അഹിംസയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഒന്നുമറിയില്ലെന്നു വേണം കരുതാന്‍. ഗുരുദേവനെ ഹിന്ദുവാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആ മഹാനുഭാവനെക്കുറിച്ചു മാത്രമല്ല, ഹിന്ദുധര്മത്തെക്കുറിച്ചും ഒന്നുമറിയില്ല.
കേരളത്തിലെ ഇടതുപക്ഷബുദ്ധിജീവികളും ചില ജാതിവാദികളുമാണ് ഗുരുദേവനെ ഹിന്ദുവല്ലാതാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. നുണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമാക്കാന്‍ ശ്രമിക്കുകവഴി ജനങ്ങളില്‍ കുറെയൊക്കെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഗുരുദേവന്റെ ജീവിതവും ദര്‍ശനവും പ്രവൃത്തിയും തുറന്നപുസ്തകംപോലെ അവശേഷിക്കുന്നതിനാല്‍ ലോകത്തെ ഒരു ശക്തിക്കും അദ്ദേഹത്തെ അഹിന്ദുവാക്കാനാവില്ല.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് പഠിച്ചല്ല, മരുത്വാമലയില്‍ ഘോരമായ തപസ്സനുഷ്ഠിച്ചാണ് ഗുരുദേവന് മനുഷ്യദുഃഖങ്ങളെന്തൊക്കെയെന്നും അവ പരിഹരിക്കാനുള്ള വഴികളും കണ്ടെത്തിയത്. ആത്മജ്ഞാനമാണ് ഗുരുദേവന് നേടിയത്. അരുവിക്കരയില്‍, അതും ഒരു ശിവരാത്രി നാളില്‍ ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ഗുരുദേവന് സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചത്. ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലായിരുന്നു ഇത്. ക്ഷേത്രപ്രതിഷ്ഠയെ എതിര്‍ക്കാന്‍ വന്നവരോട് താന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത് എന്ന് ഗുരു പറഞ്ഞതായി ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഭേദഭാവനയറ്റ് സര്‍വവും സച്ചിദാനന്ദമയമെന്ന് അറിയുന്ന അനുഗൃഹീതന്‍ ഇങ്ങനെ പറഞ്ഞുവെന്ന് നിത്യചൈതന്യയതിയെപ്പോലുള്ള ഗുരുവിന്റെ ഉത്തമ അനുയായികള്‍ കരുതുന്നില്ല.
“ആഴാംകുളത്തില് വളരുന്നൊരു ചെമ്പകത്തിന്
ചൂഴുംപെടും തുളസി വില്വമതിന്റെ ചാരെ
വാഴുന്നതിന്നു വരമേകിയ ദൈവമേ നിന്
താഴമ്മലര് കഴലിനായ് തല കുമ്പിടുന്നേന്‍.” ഇതാണ് ഗുരുദേവന് മലയാളത്തിലെഴുതിയ ആദ്യ കാവ്യത്തിലെ വരികള്‍.
അരുവിപ്പുറത്തുവച്ചാണ് ഭക്തിയും ജ്ഞാനവും ഒരുപോലെ തെളിഞ്ഞുവിളങ്ങുന്ന ‘ശിവശതകം’ എന്ന കൃതി ഗുരുദേവന് രചിച്ചത്. സാഹിത്യസൗന്ദര്യംകൊണ്ടും അര്ത്ഥസമ്പുഷ്ടതകൊണ്ടും ഇത്രമേല്‍ ധന്യമായ ഒരു ശിവസ്തുതി മലയാളഭാഷയില്‍ വേറെയില്ല. കരുനാഗപ്പള്ളിയിലെ രാമന്പിള്ളയാശാനു കീഴില്‍ സംസ്കൃതം പഠിക്കാന്‍ വാരണപ്പിള്ളി തറവാട്ടില്‍ താമസിക്കുമ്പോള്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഗുരുദേവന് രചിച്ചതാണ് ‘ഗജേന്ദ്ര മോക്ഷം.’ വഞ്ചിപ്പാട്ട് രൂപത്തിലുള്ള ഈ രചന ഇഷ്ടദേവതയായ വിഷ്ണുവിനെ സ്തുതിക്കുന്നതാണ്.
ജാതിജഡിലമായിരുന്ന സമൂഹത്തിന്റെ പരിഷ്കരണത്തിന് ക്ഷേത്ര പ്രതിഷ്ഠകളിലൂടെയാണ് ഗുരുദേവന് തുടക്കമിട്ടത്. ഈ ഗുരുദേവനെ ക്ഷേത്രവിരോധിയാക്കാന് ചിലര്‍ ശ്രമിച്ചത് അദ്ദേഹം നടത്തിയ ചില ക്ഷേത്രപ്രതിഷ്ഠകള്‍ മുന്‍നിര്‍ത്തിയാണെന്നതാണ് വിരോധാഭാസം. 1921 ല്‍ മുരിക്കുംപുഴയില്‍ ഗുരുദേവന് പ്രതിഷ്ഠിച്ചത് ‘പ്രഭ’യാണ്.
1927 ല്‍ കളവംകോട് ‘നിലക്കണ്ണാടി’യും പ്രതിഷ്ഠിച്ചു. മുരിക്കുംപുഴയിലെ പ്രഭ പ്രതിഷ്ഠയില്‍ ‘ഓം സത്യം ധര്‍മം ദയ ശാന്തി’ എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. കവളംകോട്ടെ കണ്ണാടിയില്‍ എഴുതിയത് ‘ഓം ശാന്തി’ എന്നും. ക്ഷേത്രത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഹിന്ദുദര്ശനങ്ങളില് പറയുന്നത് എന്താണോ അത് അക്ഷരംപ്രതി അനുസരിക്കുകയാണ് ഗുരുദേവന് ചെയ്തിട്ടുള്ളത്. വിഗ്രഹമില്ലാത്തതുകൊണ്ട് ഇവയൊന്നും ക്ഷേത്രങ്ങളല്ലാതാവുന്നില്ല.
1901 ലെ തിരുവിതാംകൂര്‍ സെന്സസ്രേഖ പ്രകാരം നിഷ്കാമകര്‍മിയായ മതപരിഷ്കര്‍ത്താവാണ് ഗുരുദേവന്. 39 ക്ഷേത്രങ്ങളാണ് ഗുരുദേവന് മുന്‍കയ്യെടുത്ത് നിര്‍മിച്ചിട്ടുള്ളത്. ഇവയില്‍ ശിവന്, സുബ്രഹ്മണ്യന്, വിഷ്ണു, ഗണപതി, ഭഗവതി, അര്‍ദ്ധനാരീശ്വരന്‍ എന്നിങ്ങനെയുള്ള ദേവീദേവന്മാരെയാണ് പ്രതിഷ്ഠിച്ചത്. കേരളത്തിനുപുറത്ത് മംഗലാപുരത്ത് കുദ്രോളിയില്‍ ഗോകര്ണനാഥനെയാണ് ഗുരുദേവന് പ്രതിഷ്ഠിച്ചത്. ‘ഗോകര്‍ണത്ത് ഗോകര്ണേശ്വരനെങ്കില് കുദ്രോളിയില്‍ ഗോകര്‍ണനാഥന്റെ വിഗ്രഹമിരിക്കട്ടെ” എന്നാണത്രെ ഗുരു പറഞ്ഞത്.
മംഗലാപുരത്ത് ഇതുപോലെ തിരുപ്പതീശ്വരനേയും ഗുരു പ്രതിഷ്ഠിക്കുകയുണ്ടായി. യക്ഷി, മാടന്, വങ്കാരമാടന്‍, ചുടലമാടന്‍, പൂതത്താന്‍, ഇശക്തി, മല്ലങ്കരുകാളി, കറുപ്പന്, ഇരുളന്‍ മുതലായ ഭയങ്കരരൂപങ്ങളെ എടുത്തുമാറ്റിയാണ് ഗുരുദേവന് ശുദ്ധ ഹിന്ദുദേവതകളെ പ്രതിഷ്ഠിച്ചതെന്നോര്ക്കണം. 1926 ഏപ്രില്‍ നാലിന് രജിസ്റ്റര്‍ ചെയ്ത ഗുരുദേവന്റെ വില്‍പ്പത്രമനുസരിച്ച് പിന്‍ഗാമിയായി പ്രഖ്യാപിച്ച ബോധാനന്ദ സ്വാമിക്ക് ഗുരുദേവന് ആദ്യം നല്‍കുന്നത് ക്ഷേത്രങ്ങളുടെ ചുമതലയാണ്.
ഈ ഗുരുദേവനെയാണ് യുക്തിവാദിയും ക്ഷേത്രവിരോധിയുമായി ചിത്രീകരിക്കുവാന്‍ ചിലര്‍ വിഫലശ്രമം നടത്തുന്നത്. സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന സഹോദരന് അയ്യപ്പനാണ് ഇതിന് സഹായകമായ നിലപാടെടുത്തതെന്ന് കാണാനാവും.
”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് ഗുരുദേവന് പറഞ്ഞപ്പോള്‍ ”ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്നായിരുന്നുവല്ലോ സഹോദരന് പ്രഖ്യാപിച്ചത്.
സല്‍ക്കര്‍മങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുദര്‍ശനത്തിന്റെ വിരുദ്ധപക്ഷത്താണ് സഹോദരന് നിലയുറപ്പിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാവും. ഗുരുദേവനോട് അഗാധമായ സ്നേഹമുണ്ടായിരുന്നെങ്കിലും ഗുരുവരുളിന്റെ ആഴമറിയാന്‍ അയ്യപ്പന് കഴിഞ്ഞില്ലെന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഇത് മറച്ചുപിടിച്ചുകൊണ്ട് സ്ഥാപിതതാല്‍പ്പര്യക്കാരാണ് സഹോദരന് അയ്യപ്പനെ ഗുരുദേവന്റെ ഉത്തമശിഷ്യനാക്കുന്നത്.
ഗുരു മരിച്ചാല്‍ എന്തുചെയ്യണമെന്ന് ചോദിച്ച ചില അനുയായികളോട് കത്തിച്ച് ചാരമാക്കി തെങ്ങിന് വളമായിടണം എന്ന് അദ്ദേഹം പറഞ്ഞതാണ് യുക്തിവാദികളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു കാര്യം. എന്നാല്‍ ആയുധങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുവാനോ അഗ്നിക്ക് ചുട്ടെരിക്കുവാനോ ജലത്തിന് നനയ്ക്കുവാനോ കഴിയാത്തതാണ് ആത്മാവ് എന്ന ഗീതാതത്വം സാക്ഷാത്കരിച്ചതിന്റെ ധീരസ്വരമാണ് ഗുരുദേവന്റേതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.
”വാദിക്കാന്‍ വേണ്ടി യുക്തിവാദികള്‍ പലരും യുക്തികളിലില്ലാത്തതിനെ യുക്തിവേഷം കെട്ടിക്കുന്നു” എന്ന് ഗുരുദേവന് ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.
ഗുരുദേവനെ കാറല്‍ മാര്‍ക്സിന്റെ അനുയായിയും യുക്തിവാദിയുമൊക്കെ ആക്കാന്‍ ശ്രമിക്കുന്നവര്‍ വായിച്ചുനോക്കേണ്ട ഒരു കൃതിയാണ് ‘കാളീ നാടകം.’ ആസ്തിക മനസ്സില്‍ എങ്ങനെയാണ് ഭക്തിപ്രഹര്‍ഷം സംഭവിക്കുന്നതെന്ന് ഈ കൃതിയിലെ ഓരോ ഖണ്ഡങ്ങളും കാട്ടിത്തരും. മലയാളഭാഷയുടെ അനന്തസാധ്യതകള്‍ അയത്നലളിതമായി ആവിഷ്കരിച്ചിട്ടുള്ള ഈ കൃതിയുടെ അര്‍ത്ഥതലങ്ങള്‍ ആത്മീയാന്വേഷകനെ വിസ്മയിപ്പിക്കും. ”അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്” എന്ന് ‘ദൈവദശക’ത്തില്‍ ഗുരുദേവന് പറയുന്നതിനെ പിടിച്ച് ഗുരുവിനെ കമ്മ്യൂണിസ്റ്റാക്കാനും ചില വ്യാഖ്യാതാക്കള്‍ ശ്രമിക്കുന്നതുകാണാം.
ഗുരു ഇങ്ങനെയൊക്കെ അപേക്ഷിക്കുന്നത് സാക്ഷാല്‍ ദൈവത്തോടാണെന്ന വസ്തുത ഈ വ്യാഖ്യാതാക്കള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഗുരുദേവനെ ക്ഷേത്രവിരോധിയും യുക്തിവാദിയും ആക്കുന്നതിന്റെ തുടര്‍ച്ചയാണ് ഹിന്ദുവല്ലാതാക്കുന്നതും. ഗുരുദേവന്റെ അനുയായികളില്‍ ചിലര്‍ പോലും അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു ദുഷ്പ്രചാരണത്തിന് കൂട്ടുനില്‍ക്കുകയുണ്ടായി. ശ്രീശങ്കരന് ഹിന്ദുവല്ലെന്ന് ആരും പറയില്ലല്ലോ. ശ്രീശങ്കരന് എത്രത്തോളം ഹിന്ദുവാണോ അത്രതന്നെ ഹിന്ദുവാണ് ശ്രീനാരായണനും. ശങ്കരന്റെ മതമാണ് നമ്മുടെയും മതം എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഗുരുദേവന് വ്യക്തമാക്കുകയുണ്ടായി.
വേദോപനിഷത്തുകളുടെ വ്യാഖ്യാനത്തിലൂടെ അദ്വൈതദര്‍ശനം പുനഃസ്ഥാപിക്കുകയാണ് ശങ്കരന് ചെയ്തത്. 1200 വര്‍ഷങ്ങള്‍ക്കുശേഷം ഇതുതന്നെയാണ് ഗുരുദേവനും ചെയ്തത്. ഗുരുദേവ കൃതികളായ ‘ദര്‍ശനമാല’യും ‘ദൈവദശക’വും ‘ആത്മോപദേശ ശതക’വും ‘ബ്രഹ്മവിദ്യാ പഞ്ചക’വും കറകളഞ്ഞ അദ്വൈതദര്‍ശനമാണ് പ്രചരിപ്പിക്കുന്നത്. ഗീതാകാരനായ ശ്രീകൃഷ്ണനോടും ശ്രീബുദ്ധനോടും സമശീര്‍ഷനായ അവതാരപുരുഷനായാണ് ഗുരുദേവന് ശങ്കരനെ കാണുന്നത്. ‘സരളാദ്വയ ഭാഷ്യകാരനാം ഗുരു’ എന്ന് ശങ്കരനെ അദ്ദേഹം വിശേഷിപ്പിക്കുന്നു.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’എന്നും ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്നുമൊക്കെയുള്ള ഗുരുദേവ വചനങ്ങള്‍ അദ്ദേഹത്തെ മതമില്ലാത്ത ജീവനായും അഹിന്ദുവായും ചിത്രീകരിക്കാന്‍ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുവിന്റെ ജീവിതത്തോടും ദര്‍ശനത്തോടും ചെയ്യുന്ന അനീതിയാണിത്.
യഥാര്‍ത്ഥത്തില്‍ യാതൊരു സങ്കുചിതത്വവും കടുംപിടുത്തവുമില്ലാത്ത ഇത്ര ഉദാരമായ ഒരു മതസങ്കല്‍പ്പം പുലര്‍ത്താന്‍ ഹിന്ദുവായ ഒരു ആചാര്യനെ കഴിയൂ. ഗുരുദേവനെ അഹിന്ദുവാക്കാന് ശ്രമിക്കുന്നവര്‍ക്ക് അദ്ദേഹം നിര്‍മിച്ച ഏതെങ്കിലും ഒരു പള്ളിയൊ മസ്ജിദൊ ചൂണ്ടിക്കാണിക്കാനാവുമോ? അങ്ങനെയൊന്നുണ്ടാകില്ല. ആലപ്പുഴയിലെ രാമങ്കരിയില്‍ ഒരു ക്രിസ്തുമതക്കാരന്റെ ആവശ്യപ്രകാരം ഗുരുദേവന് നടത്തിയതും ശിവപ്രതിഷ്ഠയാണെന്ന് അറിയുക.
ഗുരുദേവന് മതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭത്തെ പലരും പാടെ വിസ്മരിക്കുകയാണ്. ‘ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്’ എന്ന് ജാതിവാദികളോടാണ് ഗുരുദേവന് പറഞ്ഞത്. ഇതുപോലെ മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്ന് ഗുരുദേവന് പറഞ്ഞത് തങ്ങളുടെ മതം മാത്രമാണ് സത്യമെന്ന് കരുതി അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോടാണ്. ഹിന്ദുമതത്തെ പ്രതിരോധിക്കാനാണ്, നിഷേധിക്കാനല്ല ഗുരുദേവന് ഇത് പറഞ്ഞത്. ജാതിഭേദം പാടില്ലെന്ന് ഹിന്ദുക്കളോട് നിര്‍ദ്ദേശിച്ച ഗുരുദേവന് മതദ്വേഷം പാടില്ലെന്ന് പറഞ്ഞത് മതപരമായ അസഹിഷ്ണുത കൊണ്ടുനടക്കുന്ന ഇതരമതസ്ഥരോടാണ്. ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്ന് പറയാന്‍ ഗുരുദേവനെ നിര്‍ബന്ധിതനാക്കിയത് ചിലര്‍ നടത്തിയ നിര്‍ബന്ധ മതംമാറ്റങ്ങളാവണം. ഗുരുദേവന്റെ കാലത്ത് ആര് ഏതു മതത്തോടാണ് വിദ്വേഷം പുലര്‍ത്തിയിരുന്നതെന്ന് പകല്‍പോലെ വ്യക്തമാണല്ലോ.
ഭാരതത്തിന്റെ അതിമഹത്തായ ഋഷിപരമ്പരയില്‍ വന്നുപിറന്ന, സമ്പൂര്‍ണമായും ഹിന്ദുവായ ഒരാളായിരുന്നു ഗുരുദേവന്. ഗുരദേവനെ ഹിന്ദുവല്ലാതാക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. ആ ജീവിതവും അദ്ദേഹത്തിന്റെ ദര്‍ശനവും അത് അനുവദിക്കില്ല. ശ്രീനാരായണ ഗുരുദേവന് ഹിന്ദു മാത്രമല്ല, നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹിന്ദുഐക്യത്തിന്റെ വക്താവുകൂടിയായിരുന്നുവെന്ന് അറിയേണ്ടതുണ്ട്.
ഹിന്ദുസമൂഹത്തെ ഒരു മൃദംഗമായി സങ്കല്പ്പിച്ച ഗുരുദേവന് അതിന്റെ വലതുവശത്തെ നമ്പൂതിരിവരെയുള്ളവരെയും ഇടതുവശത്തെ ചണ്ഡാളന്വരെയുള്ളവരെയും നടുക്കുനിന്ന് വലിച്ചടുപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയുണ്ടായി. എന്താണ് ഈഴവ സമുദായത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗുരു. ഇതായിരുന്നു യഥാര്‍ത്ഥ ഹിന്ദുവായ ഗുരുദേവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: