‘ദ ഹിന്ദു’ പത്രത്തിന്റെ അവസരവാദപരമായ രാഷ്ട്രവിരുദ്ധ നിലപാടുകളെക്കുറിച്ച് വന്ന ലേഖനം ഉചിതമായി. (27.08.2015). സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗോജ്ജ്വലമായ രണഭൂമിയില്‍ രാഷ്ട്രസ്നേഹികളുടെ തണലേറ്റ് പിറന്നുവളര്‍ന്ന ആ പത്രത്തിന്റെ ഇന്നത്തെ അധഃപതനം അത്യന്തം ശോചനീയമാണ്. സനാതനധര്‍മമാണ് ഭാരതത്തിന്റെ ആത്മാവ് എന്ന് ഉറച്ചുവിശ്വസിച്ചവരായിരുന്നു ആ പത്രത്തിന്റെ ഉപജ്ഞാതാക്കള്‍. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം ആത്മശക്തിയുള്ള ഒരു ജനതയെ വാര്‍ത്തെടുക്കണം എന്ന് ആ പത്രം ആഗ്രഹിച്ചിരുന്നു; പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ പില്ക്കാലത്ത് ഇത്രയും മഹത്തായ ഒരു ദൗത്യം നിര്‍വഹിക്കാനുള്ള ശേഷിയോ മാനസിക ബൗദ്ധിക ഔന്നത്യമോ ഇല്ലാത്തവര്‍ ആ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിയതോടെ പത്രത്തിന്റെ ദുര്‍ഗതിയും ആരംഭിച്ചു. ബൗദ്ധികമായ വരണ്ടചാലില്നിന്ന് കരകയറി തങ്ങളുടെ പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ ആ പത്രസ്ഥാപനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഈ പത്രം വായിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പത്രം പിന്തുടരുന്ന രാജ്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഞാന്‍ പത്രവുമായുള്ള ബന്ധം മതിയാക്കി. വാര്‍ത്തകള്‍ വളച്ചൊടിച്ച് വികൃതമാക്കി അവതരിപ്പിക്കാന്‍ ഈ പത്രം കാണിക്കുന്ന വ്യഗ്രത ജുഗുപ്സാവഹമാണ്.
രാജ്യസ്നേഹമുള്ളവര്‍ ഈ പത്രം പണംകൊടുത്ത് വാങ്ങാതിരിക്കുക. വായിക്കേണ്ടവര് വായിക്കട്ടെ. നരേന്ദ്രമോദിയെ ജനങ്ങള്‍ നന്നായി മനസ്സിലാക്കി കഴിഞ്ഞു. അതിനുള്ള തെളിവാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ണാടകത്തിലെയും വോട്ടര്‍മാര്‍ ഈയിടെ നല്കിയ സമ്മതി പത്രം. ഇനി ബീഹാറിലും ഇതുതന്നെ ആവര്‍ത്തിക്കും. ‘ഹിന്ദു’ എത്രതന്നെ ശ്രമിച്ചാലും അതൊന്നുംകൊണ്ട് നരേന്ദ്രമോദിയുടെ ശോഭ കെടുത്താനാവില്ല. ഭാരതം അതിന്റെ ദുരവസ്ഥയില്‍നിന്ന് സാവധാനം മോചിതമായിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞതുപോലെ ‘കോണ്‍ഗ്രസുകാര്‍ ആ കുടുംബത്തിന്റെ കാര്യം നോക്കട്ടെ; നമുക്ക് രാജ്യത്തിന്റെ കാര്യം നോക്കാം.’ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സൈക്കിള്‍ ഫാക്ടറിക്കായി കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത 65 ഏക്കര്‍ കൃഷിഭൂമി 30 കൊല്ലത്തിനുശേഷം സൂത്രത്തില്‍ രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സ്വന്തമാക്കിയ വിവരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്തുവിട്ടിട്ട് കര്‍ഷകപ്രേമി ചമയുന്ന അമ്മയ്ക്കും മകനും മിണ്ടാട്ടമില്ല.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത മുക്കിക്കളഞ്ഞു.എന്തായാലും കോടതി ആ സ്ഥലം സര്‍ക്കാരിന് തിരികെ നല്കാന് ആവശ്യപ്പെട്ടിരിക്കയാണ്. ട്രസ്റ്റും ഫൗണ്ടേഷനുമുണ്ടാക്കി ആരുടേയും വസ്തുവകകള്‍ നരേന്ദ്രമോദി തട്ടിയെടുത്തിട്ടില്ല. ദല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്ഥലവും കെട്ടിടവും അമ്മയും മകനുമടങ്ങുന്ന ഫൗണ്ടേഷന് തട്ടിയെടുത്ത കേസ് തീര്‍ന്നിട്ടില്ല. ‘ദ ഹിന്ദു’വിന്റെ മഞ്ഞളിച്ച കണ്ണുകള്‍ക്ക് ഇതൊന്നും കുറ്റകരമല്ല. ഇവരുടെ പ്രത്യയശാസ്ത്ര ജല്‍പ്പനങ്ങള്‍ക്ക് ഇന്നത്തെ ഭാരതത്തില്‍ തീര്‍ത്തും വിലയിടിഞ്ഞിരിക്കുന്നു. അതിന്റെ വെപ്രാളമാണ്. പ്രത്യയശാസ്ത്ര പുകമറ പോയാല്‍ പിന്നെ മനസ്സില്‍ ശൂന്യതയാണ്. ശൂന്യത പേടിപ്പെടുത്തും വല്ലാതെ.
എസ്.എസ്.ദാസ്, ആലപ്പുഴ
അറബിക് വാഴ്സിറ്റിക്ക് തടയിടുന്നതാര്?
അറബിക് സര്‍വകലാശാലയ്ക്ക് മതത്തിന്റെ നിറം നല്‍കരുതെന്ന് സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന നിര്‍വാഹകസമിതി പ്രമേയം പാസാക്കിയതായി പത്രത്തില്‍ വായിച്ചു. (മലയാള മനോരമ 28.8.15) ”മുസ്ലീങ്ങള്‍ അല്ലാത്തവരും ഈ ഭാഷ പഠിക്കുന്നുണ്ട്. അറബിക് ഭാഷ മുസ്ലിം ഭാഷയാണെന്ന് പറഞ്ഞ് അറബിക് വാഴ്സിറ്റിക്ക് തടയിടുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല” എന്നാണ് പ്രമേയം. അറബിക് ഭാഷക്ക് മതത്തിന്റെ നിറം നല്‍കിയത് മുസ്ലിങ്ങള്‍ തന്നെയല്ലെ? അറബിക് വാഴ്സിറ്റിക്ക് ആരാണ് ഇവിടെ തടയിടുന്നത്. എല്ലാം പച്ചവല്ക്കരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രി തന്നെയല്ലെ? അവരുടെ കൊള്ളരുതായ്മ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
മുസ്ലിങ്ങള്‍ അല്ലാത്തവരും അറബി ഭാഷ പഠിക്കുന്നുണ്ട് പോലും!~എന്നാല്‍ അവര്‍ക്ക് അറബി പഠിപ്പിക്കാനുള്ള അവകാശമില്ലെ? അറബിക് ഭാഷ പഠിച്ച് അധ്യാപികയായി മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ നിയമനം കിട്ടിയ ഗോപാലിക അന്തര്ജനത്തിനുണ്ടായ അനുഭവം സുന്നി മഹല്ല്കാര്‍ മറന്നിട്ടുണ്ടാവും. തങ്ങളുടെ കുട്ടികളെ അന്യമതക്കാര്‍ അറബി ഭാഷ പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാതെ ഉപരോധിച്ചത് ഇവര്‍ പറയുന്ന ‘സാംസ്കാരിക കേരളത്തിന് ഭൂഷണ’മായിരുന്നോ? മുസ്ലിം രക്ഷിതാക്കളുടെ ഈ നടപടിക്കെതിരെ ഏതെങ്കിലും മതേതരവാദികളോ, സാസ്കാരിക നായകരോ, പത്രമാധ്യമങ്ങളോ, ശക്തരായ അധ്യാപക സംഘടനകളോ പ്രതികരിച്ചിട്ടുണ്ടോ? അവസാനം സര്‍ക്കാര്‍തന്നെ ആ ടീച്ചറെ അവിടെനിന്നും മാറ്റി. ഈ നടപടി പലരും മറന്നുകാണും. എന്നാല്‍ മറവി ബാധിച്ചിട്ടില്ലാത്തവര്‍ ഇവിടെ ഉണ്ടെന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സുന്നി മഹല്ല് ഫെഡറേഷന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗോപാലിക അന്തര്‍ജനത്തെ ആ സ്കൂളില്‍ തിരികെ എത്തിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ആ മഹതിയോട് ഒരു ക്ഷമയെങ്കിലും ചോദിക്കുക.
മൂപ്പില്‍ ദാസന്, പന്തീരാങ്കാവ്, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: