കൊച്ചി: പണിമുടക്ക് ആഹ്വാനം കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍ തള്ളിക്കളഞ്ഞു. കൊച്ചി കപ്പല്‍ശാലയിലെ 3,200 ജീവനക്കാരില്‍ രണ്ടായിരത്തില്‍പ്പരം പേര് ജോലിക്ക് ഹാജരായി. ഓഫീസര്‍മാരില്‍ 80 ശതമാനവും സൂപ്പര്‍വൈസര്‍മാരില്‍ 70 ശതമാനവും ജീവനക്കാരില്‍ 24 ശതമാനവും ജോലിക്കെത്തി. ട്രെയിനികളില്‍ 80 ശതമാനം പേരും ഹാജരായി. ഐടി മേഖലയായ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ 70 ശതമാനത്തിലേറെയായിരുന്നു ഹാജര്‍ നില. കൊച്ചി റിഫൈനറിയെയും പണിമുടക്ക് ബാധിച്ചില്ല.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ എഫ്എസിടി, എച്ച്ഐഎല്‍, എച്ച്എംടി, ഐആര്‍ഇ എന്നിവിടങ്ങളിലും പണിമുടക്ക് ഭാഗികം. ആലുവ വ്യവസായമേഖലയെ പണിമുടക്ക് ബാധിച്ചില്ല. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ ഒരു പ്രതികരണവും ഉളവാക്കിയില്ല. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രമാണ് പണിമുടക്കിന് കുറച്ചെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാനായത്.
കൊച്ചി നഗരത്തില്‍ പണിമുടക്ക് ജനജീവിതത്തെ തടസപ്പെടുത്തി. സ്വകാര്യബസുകളും കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങിയില്ല. എന്നാല്‍, സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ സഞ്ചരിച്ചു. നഗരത്തില്‍ ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തടയാനുള്ള സമരക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ഒരു വ്യാപാര സ്ഥാപനം സമരക്കാര്‍ അടിച്ചുതകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: