മാനന്തവാടി: ജില്ലാആശുപത്രിയില്‍ ചികിത്സ നല്‍കാതെ വിട്ടയച്ച വനവാസി യുവതി മൂന്നിടങ്ങളിലായി പ്രസവിച്ചു. ഇതില്‍ രണ്ടുകുഞ്ഞുങ്ങള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നാമത്തെ കുഞ്ഞും അമ്മയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാളാട് എടത്തന കുറിച്യ കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത (27)ക്കാണ് ഈ ദുര്‍ഗതി.
പ്രസവവേദനയെ തുടര്‍ന്ന്, പണിമുടക്കു ദിവസമായിട്ടും അനിതയെ ജില്ലാ ആശുപ്രതിയിലെത്തിക്കുകയായിരുന്നു.
ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് അവിടെനിന്ന് പറഞ്ഞയച്ച അനിതയെ കലശലായ വേദനെ തുടര്‍ന്ന് പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും സ്ഥിതി മോശമായ യുവതിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ യാത്രക്കിടയില്‍ ആംബുലന്‍സില്‍ വെച്ച് യുവതി ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്കി. കല്‍പ്പറ്റ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ അനിത ഒരു ആണ്കുഞ്ഞിനെക്കൂടി പ്രസവിച്ചു. ഈ കുഞ്ഞും ആംബുലന്‍സില്‍ ജനിച്ച കുഞ്ഞുമാണ് മരിച്ചത്. തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അതിനിടെ ഗുരുതരാവസ്ഥയിലായ ആദ്യകുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ കുഞ്ഞിപ്പോള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
കലശലായ വേദനയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറരയോടെയാണ് അനിതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടറുണ്ടായിരുന്നില്ല. ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അവര്‍ പരിശോധനയ്ക്കെത്താതെ മെഡിക്കല്‍ കോളേജിലേക്ക് അനിതയെ കൊണ്ട് പോകാന്നിര്ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് തന്നെ ആംബുലന്‍സ് ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുണ്ടായത്.
അനിതയുടെ ആരോഗ്യ നിലയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. അനിതയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിക്കില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിനു ശേഷമാണ് അനിത ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയില്‍ അനിതയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് നസീറ ബാനു മൂന്ന് കുഞ്ഞുങ്ങളുള്ളതായി സൂചന നല്‍കിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലക്ക് പോകാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയും വിശ്രമിക്കാന്‍ നിര്ദ്ദേശിക്കുകയുമായിരുന്നവത്രേ.
ഏഴാം മാസത്തിലാണ് അനിത പ്രസവിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: