ശ്രീനഗര്‍: വടക്കന്‍ ജമ്മുകശ്മീരില്‍ അതിര്‍ത്തിക്കടുത്ത് സൈന്യവും പാക് ഭീകരരും തമ്മില്‍ ശക്തമായ പോരാട്ടം. മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പില്‍ സൈനികനും ഹിസ്ബുള്‍ ഭീകരനും കൊല്ലപ്പെട്ടു.
ഇന്നലെ രാവിലെ ഏഴുമണിയോടെ വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ റാഫിയബാദിലെ ലദൂരയിലാണ് സംഭവം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ഖയൂം നജാറിന്റെ അനുയായി ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരന് ഇംതിയാസ് ഖാണ്ഡുവും ഹിസ്ബുള്‍ ഭീകരന് റിയാസ് അഹമ്മും ലദൂരയിലെ ഒരു വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരും പോലീസിലെ പ്രത്യേക ഓപ്പറേഷന്‍സ് ഗ്രൂപ്പും ഈ വീട് വളഞ്ഞു. തെരച്ചില്‍ ആരംഭിച്ചതോടെ വീട്ടിനുള്ളില്‍ നിന്ന് കനത്ത വെടിവയ്പ്പാണ് ആരംഭിച്ചത്.
സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു. ഇദ്ദേഹം പിന്നീട് ആശുപത്രിയില്‍ മരണമടഞ്ഞു. റിയാസ് അഹമ്മദിനെ സൈനികര്‍ വെടിവച്ചുകൊന്നു.
വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു. സുരക്ഷാ സേന തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ടിട്ടുള്ള കൊടും ഭീകരനാണ് റിയാസ്. ഖാണ്ഡു സോപോറില്‍ ആറു പേരെ കൊന്നിട്ടുള്ളയാളാണ്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വെടിവയ്പ്പ് വൈകിട്ടാണ് അവസാനിച്ചത്. ഒരു മാസത്തിനുള്ളില്‍ നിരവധി ഭീകരരെ വധിച്ച സൈന്യം രണ്ട് ഭീകരരെ ജീവനോടെ പിടി കൂടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: