കൊല്ലം: ഇക്കഴിഞ്ഞ ഓണാവധിക്ക് സ്കൂള്‍ അടയ്ക്കുന്ന ദിവസം കൊല്ലം ബീച്ചില്‍ നടന്ന സംഭവമാണിത്.
അഞ്ച് കുട്ടികള്‍ കടല്‍ കാണാന്‍ വന്നതായിരുന്നു. തിരിച്ചുപോകുമ്പോള്‍ ഇവരിലൊരാള്‍ തീരത്തെ കാറ്റാടിമരത്തിന് ചുവട്ടില്‍വെച്ച ബാഗ് എടുക്കാന്‍ മറന്നു. തീരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്നു പരിശോധിച്ചു. പുസ്തകങ്ങള്‍ക്കൊപ്പം കാണാനായത് ചെറിയ പൊതികളിലാക്കിയ കഞ്ചാവിന്റെ നീളന്‍ പാക്കറ്റ്. സന്ധ്യമയങ്ങാന്‍ തുടങ്ങിയതോടെ മറന്നുവച്ച ബാഗ് അന്വേഷിച്ച് പത്താം ക്ലാസുകാരനെത്തി.
നാട്ടുകാര്‍ കുട്ടിയെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് പറഞ്ഞതോടെ കരഞ്ഞു കാലുപിടിച്ചു. സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്കായി വീട്ടിനടുത്തെ ചേട്ടന് തന്നുവിട്ടതാണ് കഞ്ചാവ് പൊതികളെന്ന് നാട്ടുകാര്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തി. അമ്പതു രൂപയുടെ പാക്കറ്റ് നല്കിയാല് പത്തു രൂപ കമ്മീഷന് ലഭിക്കുമെന്നും കുട്ടി പറഞ്ഞു. കരഞ്ഞുകലങ്ങിയ വിദ്യാര്‍ത്ഥിയുടെ ദയനീയ മുഖംകണ്ട നാട്ടുകാര്‍ താക്കീതു നല്കി വീട്ടിലേക്ക് പറഞ്ഞയച്ചു.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും വിപണി കണ്ടെത്താന്‍ അതാത് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ തന്നെയാണ് കരുവാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
നിര്‍ധന കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മയക്കുമരുന്ന് വിതരണ ഏജന്റുമാരാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മുഖേന കഞ്ചാവ് വിതരണം ചെയ്യുമ്പോള്‍ മറ്റുളളവര്‍ക്ക് സംശയം തോന്നുകയില്ലെന്നതാണ് ഇത്തരമൊരു വഴി തെരഞ്ഞെടുക്കാന്‍ ലഹരി മാഫിയകളെ പ്രേരിപ്പിക്കുന്നത്. അതിവിപുലവും അതോടൊപ്പം സങ്കീര്‍ണ്ണവുമാണ് കഞ്ചാവ് ഉള്‍പ്പെടെയുളള ലഹരി ഉല്‍പ്പന്നങ്ങളുടെ ശൃംഖല. കഞ്ചാവിന്റെ ചില്ലറ വിതരണക്കാരനും മൊത്ത വില്‍പ്പനക്കാരനുമിടയില്‍ പത്തില്‍ കുറയാത്ത ഇടനിലക്കാര്‍ കടന്നുപോകും.
കഞ്ചാവിനെതിരായ പോലീസ് നടപടികള്‍ ഉറവിടത്തിലേക്ക് എത്താതെ അവസാനിക്കുന്നത് വിപുലമായ വിതരണ ശൃംഖല നിലനിര്ത്തിപോരുന്നതിനാലാണ്. കഞ്ചാവ് വിതരണക്കാര്‍ തുടര്‍ച്ചയായി പിടിക്കപ്പെടാറുണ്ടെങ്കിലും മൊത്തവിതരണക്കാരിലേക്ക് പോലീസ് നടപടി എത്താറില്ല. ഇനിയെപ്പോഴെങ്കിലും ഇങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ തുടരന്വേഷണം പാതിവഴിയില്‍ നിലയ്ക്കാറാണ് പതിവ്. പലപ്പോഴും വമ്പന്‍സ്രാവുകള്‍ പോലീസിന്റെ പിടിയിലായെങ്കിലും അന്വേഷണത്തിന് സഡന്‍ബ്രേക്കിടേണ്ട സ്ഥിതിയാണുണ്ടാവുന്നതെന്ന് പോലീസും എക്സൈസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. പലപ്പോഴും പൊലീസിനു വേണ്ടി വാദിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്ത സ്ഥിതിയാണ് ഉണ്ടാവുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാതാവുന്നതോടെ അന്വേഷണം വഴിമുട്ടുന്ന സാഹചര്യമാണുണ്ടാവുന്നത്.
മയക്കുമരുന്നുകളുടെ വിതരണക്കാരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടാകരുതെന്ന പുതിയ തന്ത്രമാണ് മൊത്ത വില്‍പ്പനക്കാര്‍ പയറ്റുന്നത്. ആവശ്യക്കാര്‍ ഏതു മേഖലയിലുള്ളവരാണോ അവര്‍ക്ക് വിതരണം ചെയ്യാന്‍ അതേ മേഖലയിലുളളവരെ തന്നെ ഏജന്റുമാരായി നിയോഗിക്കുകയെന്നതാണ് നിലവിലെ രീതി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളും കൂലിപ്പണിക്കാര്‍ക്കിടയില്‍ അതേ തൊഴിലെടുക്കുന്നവരും ഡ്രൈവര്‍മാര്‍ക്കായി ഡ്രൈവര്‍മാരും മയക്കുമരുന്ന് ഏജന്റുമാരാകുന്നത് ഇതിന്റെ ഭാഗമായാണ്. സ്ഥിരംവരുമാനത്തിനൊപ്പം അധികവരുമാനത്തിനുളള വഴിയെന്ന മോഹനവാഗ്ദാനത്തോടെയാണ് ഏജന്റുമാരെ നിയമിക്കുന്നത്.
കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ എന്നിവയുടെ വില്‍പ്പനക്ക് കമ്മീഷനായി പണമല്ല നല്‍കാറുളളത്. കമ്മീഷന് തുകയ്ക്കു തുല്യമായി കഞ്ചാവും ബ്രൗണ്‍ഷുഗറും കൂടുതലായി നല്‍കും. ഇത് വില്‍പ്പന നടത്തി കിട്ടുന്ന പണം ഏജന്റുമാര്‍ക്ക് ലാഭമായെടുക്കാം. വിദ്യാര്‍ത്ഥി ഏജന്റുമാരില്‍ ഒട്ടുമിക്കവരും കമ്മീഷനായി കിട്ടുന്ന കഞ്ചാവും ബ്രൗണ്‍ഷുഗറും സ്വന്തം ഉപയോഗത്തിനാണ് വിനിയോഗിക്കുന്നത്. ഇത്തരക്കാരുടെ രൂപത്തിലും പ്രകൃതത്തിലും സാമ്യം കണ്ടെത്താനാകുമെന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
കഞ്ചാവ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കണ്ണിന്റെ കലക്കവും വെള്ളം നിറച്ചിലും തിരിച്ചറിയാതിരിക്കാന്‍ കണ്ണില്‍ സുറുമ എഴുതുന്നത് ഇവര്‍ പതിവാക്കുമത്രെ. ഈയിടെ മലയാളത്തിലിറങ്ങിയ ചില ന്യൂ ജനറേഷന് ചലച്ചിത്രങ്ങള്‍ ലഹരി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരകമാകുന്നതായും ആരോപണമുണ്ട്. ഹയര്‍ സെക്കണ്ടറി, കോളേജ് തലങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ കഞ്ചാവ് ഉപയോഗം ശീലമാക്കിയതായി ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പരസ്പരം തിരിച്ചറിയാനും ഇവര്ക്കാകുമത്രെ. അന്തര്‍മുഖരാണ് കഞ്ചാവ് ഉപയോഗിക്കുന്നവരെന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ തലമുറയിലുളളവര്‍. യോ യോ ഫാഷന്‍ രീതിയുടെ പൂര്‍ണ്ണതയായാണ് കഞ്ചാവ് ഉപയോഗത്തെ വിദ്യാര്‍ത്ഥി തലമുറ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: