കല്പറ്റ: വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പദവിയില്‍ നിന്നും സ്ഥലം മാറ്റിയതിനെതിരേ ഫേസ്ബുക്കിലിട്ട പോസ്റ്റ് യുവ ഐപിഎസ് ഉദ്യോഗസ്ഥ അജീത ബീഗം പിന്‍വലിച്ചു. കഴിഞ്ഞ ഒന്നിനാണ് തന്നെ സ്ഥലംമാറ്റിയതിനെതിരേ അജീത ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സ്ഥലം മാറ്റ ഉത്തരവ് അലോസരപ്പെടുത്തുന്നു എന്ന് തുടങ്ങി കുറച്ചു വരികളായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മാദ്ധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചതോടെയാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വിവരം.
അജീതാ ബീഗത്തിന്റെ ട്രാന്‍സ്ഫറിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു. വയനാട്ടില്‍ സര്‍ക്കാര്‍ ഓഫിസില്‍ അതിക്രമം കാണിച്ച കോണ്‍ഗ്രസുകാരെ പിടിച്ചതായിരുന്നു പെട്ടന്നുള്ള സ്ഥലം മാറ്റത്തിന് കാരണമായത്. തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിംഗ് കോളജിന്റെ പ്രിന്‍സിപ്പലായിട്ടാണ് മാറ്റം. വിജയത്തിലൂടെ മാത്രമല്ല ശക്തി ഉണ്ടാകുന്നതെന്നും പോരാട്ടങ്ങളും നമുക്ക് കരുത്ത് പകരുമെന്നും കഠിനതകളിലൂടെ കടന്നുപോകുമ്പോള്‍ കീഴടങ്ങാതിരിക്കാനുളള തീരുമാനമാണ് കൂടുതല്‍ കരുത്ത് നല്‍കുകയെന്നുമായിരുന്നു ഫേസ് ബുക്കിലൂടെ അജീത ബീഗം വ്യക്തമാക്കിയിരുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ വയനാട്ടിലെ പൊലീസ് സംവിധാനത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ അജീത ബീഗത്തിന് കഴിഞ്ഞിരുന്നു. ഫേസ്ബുക്ക് വഴിയും വാട്സ് ആപ് വഴിയും പരാതി അറിയിക്കാനുളള സംവിധാനങ്ങള്‍ ഒക്കെ അജീതാ ബീഗം മുന്‍കൈയ്യെടുത്താണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയത്. ഇതോടൊപ്പം മാവോയിസ്റ്റ് വേട്ടയ്ക്കുളള സംഘത്തിലും അജീതാ ബീഗത്തിന്റെ സേവനം നിര്‍ണായകമായിരുന്നു. പാലക്കാട് എസ്പി മഞ്ജുനാഥിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരില്‍ മലബാര്‍ ജില്ലകളില്‍ നിയമിച്ച യുവ എസ്പിമാരെ രാഷ്ട്രീയസമ്മര്‍ദത്തിന്റെ പേരില്‍ സ്ഥലം മാറ്റിയതില്‍ ഐപിഎസുകാര്ക്കിടയിലും കടുത്ത പ്രതിഷേധമാണ്. അജീതാ ബീഗത്തിന് രണ്ടു വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ സ്ഥലംമാറ്റമാണ്. മഞ്ജുനാഥിന് മൂന്നാമത്തേതും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷത്തിനകം ഒരു തസ്തികയില്‍നിന്നു സ്ഥലം മാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അംഗീകാരം വേണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഈ സമിതി രൂപീകരിച്ചിട്ടില്ല. ഇത്തരം നടപടികള്‍ യുവ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കാനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: