ലഖ്നൗ: മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. തലാഖ് ചൊല്ലുന്നതിനു മൂന്ന് മാസം മുന്‍പ് ഇരുകൂട്ടരും പരസ്പര ധാരണയിലെത്തണമെന്നും, മൂന്നു തലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒരു തലാഖായേ പരിഗണിക്കാവൂയെന്നുമുള്ള ചില മുസ്ലിം വിഭാഗങ്ങളുടെ നിര്‍ദേശം ബോര്‍ഡ് തള്ളി.
ഖുറാനും ഹാദിത്തും അനുസരിച്ച് ഇത്തരത്തില്‍ തലാഖ് ചൊല്ലുന്നത് കുറ്റമെങ്കിലും നിലവിലെ വ്യവസ്ഥിതി മാറ്റാനാകില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന അബ്ദുള്‍ റഹിം ഖുറേഷി. ഓള് ഇന്ത്യ സുന്നി ഉലമ കൗണ്‍സില്‍, ബറെല്‍വി വിഭാഗങ്ങള്‍ തലാഖ് നിയമം മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡിന് കത്തയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബോര്‍ഡിന്റെ പ്രതികരണം. മൂന്നു തലാഖും ഒരുമിച്ചു ചൊല്ലുന്ന പ്രവണത ഖുറാന് അനുസരിച്ച് കുറ്റകരമെന്നാണ് ഈ സംഘടനകളുടെ നിലപാട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ കത്തയച്ചുവെന്ന റിപ്പോര്‍ട്ട് ബോര്‍ഡ് നിരാകരിച്ചു. അത്തരം കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഖുറേഷി വ്യക്തമാക്കി. അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കില്‍ അംഗീകരിക്കാനാകില്ല. പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഇറാന്, സുഡാന് തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അന്വേഷിക്കേണ്ട ബാധ്യത ബോര്‍ഡിനില്ല.
ഖുറാനും ഹാദിത്തുമനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുക- ഖുറേഷി പറഞ്ഞു. ഈ രാജ്യങ്ങളിലൊന്നും തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിലവിലില്ല.
അതേസമയം, മൂന്നു തലാഖ് ഒരുമിച്ചു ചൊല്ലുന്നത് കുറ്റകരമെന്ന് നേരത്തെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഖുറേഷി സമ്മതിച്ചു. എന്നാല്‍, മൂന്നു തവണ തലാഖ് ചൊല്ലിയാല്‍ നടപടിക്രമം പൂര്‍ത്തിയായെന്ന് കരുതാമെന്നും ഖുറേഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: